ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്രയ്ക്ക് രാജ്യത്തിന്റെ ഇരട്ട ആദരം. ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ്ഫീൽഡ് മത്സരങ്ങളിൽ സ്വർണം നേടുന്ന ആദ്യ താരമായ ജാവലിൻ ത്രോ താരം നീരജ് ഇന്നലെ പദ്മശ്രീ പുരസ്കാരത്തിനും രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിനും അർഹനായി.കരസേനയിൽ സുബേദാറായ നീരജ് 4രാജ് പുത്താന റൈഫിൾസ് അംഗമാണ്. നേരത്തേ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം നൽകിയും രാജ്യം ആദരിച്ചിരുന്നു.
പാരാലിമ്പിക്സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 3 മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ജാവലിൻ ത്രോ താരം ദേവേന്ദ്ര ജാജാരിയയ്ക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മ ഭൂഷൺ ലഭിച്ചു. 2004ലും 2016ലും പാരാലിമ്പിക്സിൽ സ്വർണം നേടിയ ജാജാരിയ ഇത്തവണ ടോക്കിയോയിൽ വെള്ളിയും നേടി.
മലയാളിയായ കളരിയാശാൻ ശങ്കര നാരായണ മേനോൻ ചുണ്ടിയിൽ, ടോക്കിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം വന്ദന കതാരിയ, പാരാലിമ്പിക്സിൽ സ്വർണം നേടിയ അവനി ലെഖാര,സുമിത് ആന്റിൽ, പ്രമോദ് ഭഗത്ത്, മുൻ ദേശീയ ഫുട്ബാൾ ടീം ക്യാപ്ടൻ ബ്രഹ്മാനന്ദ് സംഘ്വാൽക്കർ, മാർഷൽ ആർട്സ് വിദഗ്ദ്ധൻ ഫൈസൽഅലി ദാർ എന്നിവർക്കും പദ്മശ്രീ പുരസ്കാരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |