ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രേവയിൽ ഇന്ന് രാവിലെ കണ്ടെത്തിയ ടൈമർ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു ജില്ലാ പൊലീസ് നിർവീര്യമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്തും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.
ദേശീയപാത 30ലെ പാലത്തിനടിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഉപകരണം കണ്ടെത്തിയയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കുകയായിരുന്നു. രേവയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത മാസം ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനാൽ ഭീഷണിക്കത്ത് ഭീകരരുടെ ആക്രമണത്തിനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടുന്നു. ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന യു പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതലാണ് ആരംഭിക്കുന്നത്. മാർച്ച് പത്തിന് വോട്ടെണ്ണും. യു പിയിലെ ഖൊരക്‌പൂരിൽ നിന്നാണ് ഇത്തവണ യോഗി മത്സരിക്കുന്നത്.
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഭീകരവാദം സംബന്ധിച്ച രഹസ്യവിവരങ്ങൾ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. കത്ത് കണ്ടെത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |