തിരുവനന്തപുരം കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളില്‍ പ്രമുഖയും കലാഗവേഷകയുമായ പദ്‌മശ്രീ മിലേന സാല്‍വിനി (84) പാരിസില്‍ അന്തരിച്ചു.1965-ല്‍ കഥകളി പഠനത്തിനായി ഫ്രാന്‍സില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ എത്തിയ മിലേന പിന്നീട് ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി. മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967-ല്‍ പതിനേഴംഗ കഥകളി സംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1975-ല്‍ മിലേനയും ജീവിതപങ്കാളി റോജര്‍ ഫിലിപ്പ്‌സും ചേര്‍ന്ന് പാരീസില്‍ മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികള്‍ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001-ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുത്തതില്‍ മിലേനയുടെ പങ്ക് നിര്‍ണായകമാണ്. കഥകളിക്ക് നല്‍കിയ സംഭാവന പരിഗണിച്ച് 2019-ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു.മിലേനയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാഷ്ട്രീയ, കലാരംഗത്തുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. . കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ ടികെ നാരായണനും ഭരണസമിതി അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |