തിരുവനന്തപുരം : കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് രണ്ടുദിവസത്തിനകം തുക വിതരണം ചെയ്യണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും ധനസഹായം വിതരണം ചെയ്യണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയത്. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്.
കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പി.എം.കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |