മുംബയ്: വിരാട് കൊഹ്ലി ഏകദിന ടി ട്വന്റി സ്ഥാനങ്ങൾ ഒഴിഞ്ഞത് നന്നായെങ്കിലും അദ്ദേഹം ഒരിക്കലും ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിയാൻ പാടില്ലായിരുന്നെന്നാണ് തന്റെ അഭിപ്രായമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രി. മുൻ പാകിസ്ഥാൻ താരം ഷൊയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിരാട് കൊഹ്ലിയുടെ കീഴിൽ അഞ്ച് വർഷം ഐ സി സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടീമാണ് ഇന്ത്യയെന്നും ഒരു പരമ്പരയിൽ തോറ്റത് കൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയേണ്ട കാര്യമില്ലായിരുന്നെന്നും ശാസ്ത്രി പറഞ്ഞു. ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും കൊഹ്‌ലിയുടെ മനസിൽ എന്താണ് ഉള്ളതെന്ന് ആർക്കും അറിയില്ലെന്നും ഒരു വ്യക്തി എന്ന നിലയിൽ കൊഹ്‌ലിയുടെ തീരുമാനങ്ങളെ മാനിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
സമീപകാലത്ത് കൊഹ്‌ലി ബാറ്റിംഗിൽ മോശം ഫോമിലാണെങ്കിലും അത് ഒരു വലിയ പ്രശ്നമല്ലെന്നും ഏതുനിമിഷവും കൊഹ്‌ലിക്ക് ഫോമിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു. മോശം ഫോമിലാണെങ്കിലും കൊഹ്ലി ഇപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പർ ബാറ്ററാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഇനിയും ചുരുങ്ങിയത് അഞ്ച് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം കൊഹ്‌ലിയിൽ ബാക്കിയുണ്ടെന്നും രണ്ട് മൂന്ന് മാസത്തെ ഇടവേളയെടുക്കുന്നത് ഫോമിലേക്ക് മടങ്ങിവരാൻ താരത്തെ സഹായിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |