കൽപ്പറ്റ: കൊവിഡ് വാക്സിനേഷൻ പൂർത്തീകരണത്തിനായുള്ള മെഗാ വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങി. ജില്ലയിലെ തദ്ദേശ സ്ഥാപനപരിധിയിലെ 43 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച നടന്ന പ്രത്യേക ക്യാമ്പുകളിൽ വൈകീട്ട് അഞ്ച് വരെ 4196 പേർ വാക്സിനെടുത്തു. പതിനെട്ട് വയസ്സിന് മുകളിലുള്ള 2275 പേരും പതിനഞ്ചിനും 17 നും ഇടയിലുള്ള 849 പേരും വാക്സിൻ സ്വീകരിച്ചു. 1072 പേരാണ് മുൻകരുതൽ വാക്സിനെടുത്തത്. ഇന്ന് നാൽപ്പതോളം കേന്ദ്രങ്ങളിൽ വാക്സിൻ നൽകും.
അമ്പലവയൽ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രത്യേക ക്യാമ്പുകൾ നടത്തുന്നത്. അമ്പലവയൽ ഇതിനകം വാക്സിനേഷൻ പൂർത്തീകരണ ഘട്ടത്തിലാണ്.
പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തീയാക്കുക എന്നത് കൂടിയാണ് മെഗായജ്ഞത്തിന്റെ ലക്ഷ്യം. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, വിവിധ കാരണങ്ങളാൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർ, രണ്ടാം ഡോസ് എടുക്കാത്തവർ, ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ എന്നിവർക്കെല്ലാം ക്യാമ്പുകളിലെത്തി വാക്സിൻ സ്വീകരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
7500 ആളുകൾക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ പ്രത്യേക ക്യാമ്പിലൂടെ നൽകാൻ ലക്ഷ്യമിടുന്നത്. കോളനികളിൽ നിന്ന് ആളുകളെ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കുന്നുണ്ട്.
കാക്കവയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വാക്സിനേഷൻ ക്യാമ്പ് ജില്ലാ കളക്ടർ എ.ഗീത സന്ദർശിച്ചു. മാനന്തവാടി സബ് കളക്ടർ ആർ.ശ്രീലക്ഷ്മിയാണ് ജില്ലയിൽ വാക്സിനേഷൻ യജ്ഞം ഏകോപിപ്പിക്കുന്നത്. ജില്ലയിൽ 75 കേന്ദ്രങ്ങളാണ് രണ്ടു ദിവസമായി നടക്കുന്ന മെഗാവാക്സിനേഷനായി ഒരുക്കിയത്.
തിരുനെല്ലിയിലെ ബേഗൂർ, ബാവലി, അപ്പപ്പാറ എന്നിവിടങ്ങളിലും പുൽപ്പള്ളിയിലെ ചേകാടി, നെന്മേനിയിലെ കൊന്നമ്പാറ കോളനി എന്നിവടങ്ങിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. ശേഷിക്കുന്ന പ്രദേശങ്ങളിൽ വാക്സിനെടുക്കാൻ ബാക്കിയുള്ളവരെ മുഴുവൻ ക്യാമ്പുകളിലെത്തിക്കും.
പത്താം തരം ക്ലാസ്സ് മുറി
കളക്ടർ സന്ദർശിച്ചു
കാക്കവയൽ: കാക്കവയൽ ഗവ.ഹൈസ്‌കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ ക്ലാസ്സ് മുറി ജില്ലാ കളക്ടർ എ.ഗീത സന്ദർശിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കളക്ടർ വിദ്യാലയ അധികൃതർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഇടവിട്ടുള്ള ഉപയോഗം, മുൻകരുതൽ എന്നിവയെല്ലാം ശീലമാക്കണം. കുട്ടികൾ ഭക്ഷണങ്ങൾ പങ്കിട്ട് കഴിക്കുന്നത് പോലെയുള്ള ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. അദ്ധ്യാപകരും ജാഗ്രത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. ജില്ലാ കളക്ടർ ക്ലാസ്മുറിയിലെത്തി കുട്ടികളുടെ പഠന പ്രവർത്തനങ്ങളും വിലയിരുത്തി. പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്ക് പ്രചോദനവും നൽകി.
)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |