തിരുവനന്തപുരം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി അനിൽ കാന്ത് അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകി.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പമുണ്ട്. കോടതി വിധി 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമ ഭേദഗതിക്ക് എതിരാണെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. കേസിന്റെ വസ്തുതകൾ വിലയിരുത്തുന്നതിനൊപ്പം സാക്ഷി മൊഴികളും തെളിവുകളും തള്ളിയ നിയമ വ്യാഖ്യാനത്തിലും പിഴവെന്നാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. തെളിവു നിയമം വ്യാഖ്യാനിച്ചതിലും സുപ്രീംകോടതി നിർദേശങ്ങൾ വിലയിരുത്തിയതിലുമാണ് പിഴവുകൾ. അതിനാൽ കുറ്റകൃത്യത്തിന്റെ വസ്തുതയിലേക്കു കടക്കാതെ വിധിന്യായത്തിലെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടി അപ്പീൽ അപേക്ഷ തയാറാക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം
. അപ്പീൽ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയാണ് ആദ്യ വെല്ലുവിളി. അതിനു ശേഷം കേസിന്റെ വസ്തുത വിലയിരുത്തിയതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി അപ്പീൽ വാദവും തയാറാക്കും. ഈ തരത്തിലാണു പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നീക്കങ്ങൾ. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |