പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര, പുത്തനങ്ങാടി പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം. പ്രദേശങ്ങളിലെ നാല് പേർക്ക് കടിയേറ്റു. വൈലോങ്ങരയിലെ തൊഴിലുറപ്പ് തൊഴിലാളിയായ വയോധികക്ക് കടിയേറ്റതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയാണ് തെരുവ് നായയുടെ അക്രമം. കണ്ണിൽ കാണുന്നവരെയെല്ലാം കടിക്കാൻ നായ ശ്രമിച്ചു. പുത്തനങ്ങാടി പള്ളിപടി ഭാഗത്തു നിന്നു വന്ന നായ ആളുകളെ കടിച്ചതിന് പുറമെ മറ്റൊരു നായയെയും കടിച്ചതായി നാട്ടുകാർ പറയുന്നു. കടിയേറ്റ മറ്റുള്ളവരും ചികിത്സ തേടി. പ്രഭാത സവാരിക്ക് പോകുന്ന ആളുകളെയും തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിക്കുന്നതും ഈ ഭാഗങ്ങളിൽ പതിവാണ്.
തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കാണിച്ച് 20-ാം വാർഡ് മെമ്പർ കോറാടൻ റംല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തെരുവ് നായ് ശല്യം ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |