പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ . പ്രധാന സാക്ഷിയെ പണം നൽകി സ്വാധീനിക്കാൻ ചിലർ ശ്രമിച്ചെന്ന് കുടുംബം. കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതായും അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും മധുവിന്റെ സഹോദരി സരസു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ വന്ന് കേസിൽ നിന്നു പിന്മാറാൻ ഭീഷണിപ്പെടുത്തിയതായും സരസു വെളിപ്പെടുത്തി. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉള്ളതായി സംശയമുണ്ട്. വിചാരണ വൈകുന്നത് സംബന്ധിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
കുടുംബത്തിന് താൽപര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടതായി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ടി.രഘുനാഥ് ഡി.ജി.പിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല.
2018 ഫെബ്രുവരി 22നാണ് മാനസിക അസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊന്നത്. പ്രതികളായ പതിനാറുപേരും ജാമ്യത്തിലാണ്.
പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാൻ നിയമ വകുപ്പ് സെക്രട്ടറിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തീർപ്പാക്കുന്നതിനു കാലതാമസമുണ്ടാകുന്നെന്ന മാദ്ധ്യമ വാർത്തകളുടേയും കമ്മിഷനു ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണു നിർദ്ദേശം.
സഹായ വാഗ്ദാനവുമായി കൊവിൽമല രാജാവ്
മധുവിന്റെ കുടുംബത്തിന് നീതിലഭിക്കാൻ സാമ്പത്തികമുൾപ്പെടെ എല്ലാ സഹായവും ചെയ്യുമെന്ന് കൊവിൽമല രാജാവ് രാമൻ രാജമന്നാൻ പറഞ്ഞു. മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നതനുസരിച്ച് സി.ബി.ഐ അന്വേഷണമോ, ജുഡിഷ്യൽ അന്വേഷണമോ നടത്തണം. ആദിവാസികളോടും ദളിതരോടും എന്തുനിലപാട് സ്വീകരിച്ചാലും ആരും ചോദിക്കില്ലെന്ന തോന്നൽ ഭരണകൂടത്തിന് വേണ്ട. സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇനിയൊരു പ്രോസിക്യൂട്ടറെ നിയമിച്ചാലും മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. ആദിവാസി മുന്നേറ്റം വീണ്ടും ശക്തമാകേണ്ടതുണ്ടെന്നാണ് മധു കേസിലൂടെ വ്യക്തമാകുന്നതെന്നും രാമൻ രാജമന്നാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |