തിരുവനന്തപുരം: കൊവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇന്നുമുതൽ നിലവിൽവരും. ഇതുവരെ തിരുവനന്തപുരം മാത്രമായിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്.
നിലവിൽ കോട്ടയം എ വിഭാഗത്തിലും മറ്റു ജില്ലകൾ ബി വിഭാഗത്തിലുമായിരുന്നു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നിവ ബി വിഭാഗത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകൾ എ വിഭാഗത്തിലുമാണ്. കാസർകോട് നിലവിൽ ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് പൊതുവിലയിരുത്തൽ. ഒരു ജില്ലയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികളായാലാണ് സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
സി വിഭാഗത്തിലെ നിയന്ത്രണങ്ങൾ
പൊതുപരിപാടികൾ പാടില്ല, തിയേറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രം. ഡിഗ്രി, പി.ജി അവസാന സെമസ്റ്റർ, 10, പ്ലസ്ടു ഒഴികെയുള്ള എല്ലാ ക്ലാസുകളും ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ഓൺലൈനായി മാത്രം.
സെക്രട്ടേറിയറ്റിൽ വീണ്ടും വാർ റൂം
സെക്രട്ടേറിയറ്റിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊവിഡ് വാർ റൂം പുനരാരംഭിച്ചു. കൊവിഡ് കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെന്റിലേറ്റർ ഉൾപ്പെടെ വാർ റൂം നിരീക്ഷിക്കും.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് കൂടുമെന്നതിനാൽ മുൻകരുതൽ എടുക്കണമെന്നും കൊവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ലക്ഷണം ഉണ്ടെങ്കിൽ മാത്രം പരിശോധന
ആശുപത്രികളിൽ ചികിത്സയ്ക്ക് മുൻപ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ദ്ധസമിതിയുടെ അഭിപ്രായം അവലോകന യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് അതിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |