തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറോട് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ രാജ്ഭവനിലെത്തി യു.ഡി.എഫ് നേതാക്കൾ ഈ ആവശ്യമുൾപ്പെട്ട നിവേദനം സമർപ്പിച്ചു.
ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ വിശദമാക്കിയ കാരണങ്ങൾ നിസാരവും രാഷ്ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് നിവേദനത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ നിയമ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഗവർണർ അറിയിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിൽ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തിൽ, ഓർഡിനൻസും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണം. പുതിയ ഭേദഗതി പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന് എതിരാണോയെന്ന് പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണ്. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് ഗവർണർ ഉറപ്പ് നൽകി..
അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായ മറുപടിയാണ് ഓർഡിനൻസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമ മന്ത്രി പി. രാജീവ് നൽകിയത്. ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചു കളയുന്ന ഓർഡിനൻസാണിത്. നിയമത്തിലെ പതിനാലാം വകുപ്പ് കെ.ടി. ജലീലിൽ കേസിൽ മാത്രമാണ് ലോകായുക്ത ചർച്ച ചെയ്തിട്ടുള്ളത്. അവിടെ ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. 1999ൽ നായനാർ സർക്കാർ കൊണ്ടുവന്ന നിയമം 22 വർഷങ്ങൾക്കുശേഷം നിയമ വിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല.
ഇപ്പോൾ ഓർഡിനൻസായി കൊണ്ടുവരുന്ന ഭേദഗതി 1999 ൽ ബിൽ അവതരിപ്പിച്ചപ്പോഴും ഉണ്ടായിരുന്നു. ഇത്തരമൊരു വകുപ്പ് നിയമത്തിലുണ്ടെങ്കിൽ ലോകായുക്തയ്ക്ക് പല്ലും നഖവും നഷ്ടപ്പെട്ട് വെറുമൊരു സർക്കാർ വകുപ്പായി മാറുമെന്ന് അന്ന് നിയമസഭയിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് നിയമ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ ആ വകുപ്പ് പിൻവലിച്ചു. അതേ വകുപ്പാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ കേസ് വന്നപ്പോൾ പിൻവാതിലിലൂടെ കുത്തിക്കയറ്റാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
സംഭവം വിവാദമായ സാഹചര്യത്തിൽ വിഷയത്തിൽ ഗവർണർ കൂടുതൽ നിയമോപദേശം തേടുമെന്നറിയുന്നു. സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട് സർക്കാരുമായി നില നിന്ന തർക്കങ്ങൾ സമവായത്തിലെത്തിയ സാഹചര്യത്തിൽ, വീണ്ടുമൊരു ഏറ്റുമുട്ടലിന് ഗവർണർക്കും താത്പര്യമില്ലെന്നാണ് സൂചന.
മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങൾ എഴുതി നൽകണമെന്ന് ഗവർണർ
ലോകായുക്ത ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച ചോദ്യങ്ങൾ രാജ്ഭവൻ പി.ആർ.ഒ വഴി എഴുതി നൽകിയാൽ രേഖാമൂലം ഓഫീസിൽ നിന്ന് മറുപടി ലഭിക്കുമെന്ന്, വാർത്താലേഖകരുടെ ചോദ്യത്തിന് പ്രതികരണമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഓർഡിനൻസിനെ ചൊല്ലിയുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഗവർണറോട് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്. ഓർഡിനൻസ് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ വ്യക്തമാക്കി. കൊച്ചിയിലേക്ക് പോകാനായാണ് ഗവർണർ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാദ്ധ്യമ പ്രവർത്തകരോട് താൻ പറയുന്ന പല കാര്യങ്ങളും ശരിയായ രീതിയിലല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന പരാതി ഗവർണർക്കുണ്ടെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതിനാലാണ് അദ്ദേഹം പരസ്യ പ്രതികരണത്തിന് ഇന്നലെ തയാറാകാതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |