കൊച്ചി: ക്രൈം ബ്രാഞ്ച് ഹാജരാക്കാനാവശ്യപ്പെട്ട നാലു മൊബൈൽ ഫോണുകൾക്ക് തനിക്കെതിരായ കേസുകളുമായി ബന്ധമില്ലെന്ന് നടൻ ദിലീപ്. ക്രൈം ബ്രാഞ്ചിന്റെ നോട്ടീസിനാണ് ദിലീപിന്റെ മറുപടി. നോട്ടീസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണുകളിൽ ഒരെണ്ണം ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറുമായുള്ള ചാറ്റിംഗ് തിരിച്ചെടുക്കാൻ അഭിഭാഷകൻ മുഖേന സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധന് നൽകി.
പഴയ ഫോണുകൾ മാറ്റി പൊലീസിന് പുതിയത് നൽകിയെന്നത് തെറ്റായ പ്രചാരണമാണ്. ആവശ്യപ്പെട്ട ഫോണുകളൊന്നും 2016ലോ 2017ലോ ഉപയോഗിച്ചതല്ല. ഒരെണ്ണം ചുരുങ്ങിയ കാലമേ ഉപയോഗിച്ചുള്ളൂ. മറ്റൊന്ന് ബാങ്ക് ഒ.ടി.പി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. മൂന്നാമത്തേതാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതാണ് ഫോറൻസിക് വിദഗ്ദ്ധന് കൈമാറിയത്. ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
2016-17 കാലഘട്ടത്തിലെ ബാലചന്ദ്രകുമാറിന്റെ ഫോണുകളുൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കളും പിടിച്ചെടുക്കണം. താനുമായും സുഹൃത്തുക്കളുമായും അഡ്വ. സജിത്തുമായും നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും കണ്ടെത്തി പരിശോധിക്കണം. കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ ഫോണും പിടിച്ചെടുത്ത് പരിശോധിക്കണം. തനിക്കെതിരെ വ്യാജതെളിവുകൾ സൃഷ്ടിക്കാനും കള്ളക്കഥ പ്രചരിപ്പിക്കാനും അതുപയോഗിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണ്.
മുൻകൂർജാമ്യഹർജി പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥർ വീട് പരിശോധിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയ്‌ക്ക് അനുവാദമില്ലാതിരുന്നെങ്കിലും പോക്കറ്റിലുണ്ടായിരുന്ന ഫോൺ കൊണ്ടുപോയി. അഭിഭാഷകന് നൽകാൻ സൂക്ഷിച്ച, ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റിംഗിന്റെ പ്രിന്റൗട്ടും കൊണ്ടുപോയി. ഇവയൊന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ദിലീപ് പറയുന്നു.
തുടരന്വേഷണ റിപ്പോർട്ട് ഇന്നു നൽകിയേക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയിൽ സമർപ്പിച്ചേക്കും. ഇന്ന് കേസ് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടിയുടെ ഭാഗമായ സാക്ഷി വിസ്താരമുൾപ്പെടെ ഇന്നു നടക്കും. അന്വേഷണോദ്യോഗസ്ഥനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |