ചെർപ്പുളശ്ശേരി: മാണ്ടക്കരിയിൽ പട്ടാപകൽ കല്ല്യാണ വീട്ടിൽ നിന്ന് 19 പവൻ സ്വർണാഭരണവും 20000 രൂപയും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മാണ്ടക്കരി ചപ്പിങ്ങൽ അൻവർ ഹുസൈന്റെ വീട്ടിലാണ് തിങ്കളാഴ്ച പകൽ മോഷണം നടന്നത്. അൻവർ ഹുസൈന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള സൽക്കാരത്തിനായി വീട്ടുകാർ കച്ചേരിക്കുന്ന് ഓഡിറ്റോറിയത്തിൽ പോയപ്പോഴാണ് മോഷണം നടന്നത്. രാവിലെ പതിനൊന്നരയോടെ വീടുപൂട്ടി പോയ വീട്ടുകാർ രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മൂന്ന് മുറികളിലായി അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും കവരുകയായിരുന്നു. അൻവർ ഹുസൈന്റെ പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നുണ്ട്. ആസൂത്രിതമായാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ നിന്നു കിട്ടിയ വിരലടയാളങ്ങൾ കേന്ദ്രീകരിച്ചും സമാന കേസുകളിൽ ഉൾപ്പെട്ട പ്രതികളുമായി ബന്ധപ്പെട്ടുമെല്ലാമാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |