SignIn
Kerala Kaumudi Online
Friday, 19 April 2024 10.09 AM IST

ഗ്രാമങ്ങളും ലഹരിമാഫിയയുടെ പിടിയിൽ

fdgft

കിഴക്കമ്പലം: കൊവിഡ് വ്യാപനസാഹചര്യത്തിൽ പൊലീസ് പരിശോധന കുറഞ്ഞതോടെ ഗ്രാമീണമേഖലയും ലഹരിമാഫിയയുടെ പിടിയിലായി. ഇതോടെ ഫ്രീക്കന്മാരുടെ 'മരുന്നടി' ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി. ഹൈസ്‌കൂൾതലം മുതലുള്ള വിദ്യാർത്ഥികളിൽ മിക്കവരും അറിഞ്ഞോ അറിയാതെയോ ഈ ലഹരിസംഘത്തിന്റെ വലയിലാണ്. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും ഇവരുടെ വിളയാട്ടം. ഇവരെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യും. ഇക്കാരണത്താൽ പലരും ഈ വിവരം പൊലീസിൽ അറിയിക്കാൻ മടിക്കുകയാണ്.

കഴിഞ്ഞദിവസം സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ ചേലക്കുളത്തിനടുത്ത് വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് കഞ്ചാവിനെ കൂടാതെ ഹഷീഷ്ഓയിലും എം.ഡി.എം.എ അടക്കം മാരകലഹരിമരുന്നാണ് എക്സൈസ് സംഘം പിടിച്ചത്.

 ആഡംബരജീവിതത്തിനായി

ജീവിതം ആർഭാടമാക്കാനാണ് വിദ്യാർത്ഥികൾ ഇത്തരം സംഘത്തിൽ ചെന്നുചാടുന്നത്. വിലകൂടിയ ബൈക്കും വസ്ത്രങ്ങളുമടക്കം എന്തിനുമേതിനും തുക മാഫിയ ഇവർക്ക് നൽകിയാണ് കൂടെനിർത്തുന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്‌​റ്റേഷൻ പരിധിയിലെ പുക്കാട്ടുപടി, പഴങ്ങനാട്, ചെമ്മലപ്പടി, താമരച്ചാൽ വയലോരം, കുന്നത്തുനാട് സ്റ്റേഷൻ പരിധിയിലെ ഞാറള്ളൂർ എന്നിവിടങ്ങളിൽ മയക്കുമരുന്ന് മാഫിയാസംഘങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് പൊലീസുകാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് നാട്ടിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകാൻ പ്രധാനകാരണം.

 വില്പന ഫുഡ് പാഴ്‌സലിന്റെ മറവിൽ

വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ലഹരി മാഫിയകൾ പുതുവഴികൾ തേടിക്കഴിഞ്ഞു. വിവിധ ഓൺലൈൻ മാർക്ക​റ്റിംഗുകളിലെ വിതരണക്കാരുടെയും ആഹാര സാധനങ്ങളുടെ പാഴ്‌സൽ വില്പനയുടെയും മറവിലാണ് മയക്കുമരുന്നുകളുടെ വിതരണം. വിവിധ ബ്രാൻഡഡ് കമ്പനികളുടേതെന്ന് തോന്നിപ്പിക്കും വിധമുള്ള വേഷവിധാനങ്ങളും, വ്യാജ ഐ.ഡി കാർഡുകളും ഇത്തരക്കാരുടെ കൈയിലുണ്ട്. പലപ്പോഴും പൊലീസ് ഇവരെ പരിശോധിക്കാറില്ലെന്നതും മറയാണ്.

 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

നാട്ടിൻപുറങ്ങളിൽ കഞ്ചാവ് മാത്രമല്ല നാക്കിനടിയിൽ വെച്ചാൽ അലിഞ്ഞുപോകുന്ന ഗുളികപോലുള്ള ലഹരിവസ്തുക്കളും എൽ.എസ്.ഡി സ്​റ്റാമ്പുകളും വരെ വില്പനയ്‌ക്കെത്തുന്നുണ്ട്. ഇക്കാര്യം പൊലീസിൽ അറിയിച്ചാലും തിരിഞ്ഞുനോക്കാറില്ലെന്ന പരാതിയുണ്ട്. ഇത്തരക്കാരെ പിടികൂടിയാലും പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ പൊലീസ് നടപടി ശക്തമാക്കാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.