കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റപത്രം തയ്യാറാക്കിയ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്ഫോടനം നടന്നു നാലു വർഷത്തോളം അന്വേഷണ സംഘം ഇരുട്ടിൽ തപ്പിയെന്നും മറ്റൊരു സ്ഫോടനക്കേസിൽ അറസ്റ്റിലായ അബ്ദുൾ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
'പ്രതികളെ നിർബന്ധിച്ചും പീഡിപ്പിച്ചും തെളിവുണ്ടാക്കുന്നത് നിയമപ്രകാരം അനുവദനീയമാണെങ്കിൽ കഷ്ടപ്പെട്ടുള്ള അന്വേഷണവും തുടർന്നുള്ള ദീർഘമായ സാക്ഷിവിസ്താരവും രേഖകളുടെ പരിശോധനയുമൊക്കെ എന്തിനാണ്? അന്വേഷണം വേണ്ടെന്നു വന്നാൽ, കുറ്റക്കാരുടെ കണ്ണിൽ മുളകുതേച്ചു കേസ് തെളിയിക്കുന്ന ഉദ്യോഗസ്ഥർക്ക് അതു സഹായമാകു'മെന്ന ക്രിമിനൽ നിയമചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിലെ വാചകങ്ങളും വിധിന്യായത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. നാലു വർഷം കഴിഞ്ഞ് അന്വേഷണം ഏറ്റെടുക്കേണ്ടി വന്ന എൻ.ഐ.എയുടെ സ്ഥിതി മനസിലാകും. എന്നാൽ കുറ്റം തെളിയിക്കാൻ വസ്തുതകൾ കണ്ടെത്തേണ്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പുറത്തിറങ്ങി അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചില്ലെന്നതു പറയാതിരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥർ മുളകിനെ ആശ്രയിച്ചോയെന്നു പറയാൻ ഒരുമ്പെടുന്നില്ല. ഈ കേസിൽ പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന മൊഴികൾ മറ്റൊന്നും നോക്കാതെ രേഖപ്പെടുത്തുകയാണ് ചെയ്തത്. തെളിവു നിയമത്തിനു വിരുദ്ധമായി പ്രതികളുടെ മൊഴികൾ പോലും രേഖപ്പെടുത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നു കരുതാനാവില്ല. ഇവയൊക്ക വിമർശിക്കപ്പെടേണ്ടതാണ്. സ്ഫോടകവസ്തു നിയമ പ്രകാരം വിചാരണ നടത്താൻ ജില്ലാ മജിസ്ട്രേട്ടിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ല. പകരം കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്നാണ് വാദിച്ചത്. ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതി തന്നെ വേണം. ഇതിന്റെ ഉന്നതാധികാരി കേന്ദ്ര സർക്കാരല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.