തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത സംഭവത്തിൽ തുടർനടപടിക്ക് കസ്റ്റംസിന് അനുമതി. യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്‌ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്.
നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടർ നടപടിക്കൾക്കായി കേന്ദ്രത്തോട് അനുമതി തേടിയത്. നയതന്ത്ര ചാനൽ വഴി പാഴ്സൽ കടത്തിയതിന്റെ പേരിൽ രണ്ടു കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
മുൻമന്ത്രി കെ ടി ജലീൽ ഉൾപ്പടെ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു. വിഷയത്തിൽ കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാറിലെ പ്രോട്ടോക്കോൾ ഓഫീസറേയും കേസിൽ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.
നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് ഇതും ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |