തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായാിരുന്നു അന്ത്യം. ഭാര്യ: രാധ. മകൾ: ദേവകി. മരുമകൻ: മിഥുൻ.
രാഷ്ട്രീയ വിഷയങ്ങളിലും പരിസ്ഥിതിയെ കുറിച്ചും ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെതായുണ്ട്. തികഞ്ഞ ലാളിത്യത്തോടെയുളള പെരുമാറ്റം മൂലം 'സോമേട്ടൻ' എന്നാണ് മാദ്ധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് അറിയപ്പെട്ടിരുന്നത്. മലയാള മനോരമയിൽ 'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ രാഷ്ട്രീയ പംക്തിയിലൂടെ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.
നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കിയ അദ്ദേഹത്തെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സാമാജികർക്ക് മാത്രമായുളള നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിൽ ആദരിക്കുകയും ചെയ്‌തിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്.
34 വർഷം മലയാള മനോരമയിൽ സേവനമനുഷ്‌ടിച്ച ഇ.സോമനാഥ് തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായിരുന്നു. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃദ് വലയത്തിലുണ്ട്.
മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂൾ പ്രധാന അദ്ധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ.
സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അദ്ധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, സർവകലാശാല ക്യാംപസ്), വേലായുധൻകുട്ടി (റിട്ട. അദ്ധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അദ്ധ്യാപിക, നേറ്റീവ് എയുപി സ്‌കൂൾ), ബാലസുബ്രഹ്മണ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |