കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. കേസിലെ പ്രതിയായ പൾസർ സുനിയെ ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കവെയാണ് പുതിയ നടപടി.
പള്‍സര്‍ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും നേരത്തെ പുറത്തുവന്നിരുന്നു. . മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു.
അതേസമയം അന്വേഷണഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി ഇന്ന് നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞു. പഴയ ഫോണുകൾ അല്ല ഇപ്പോൾ ഉപയോഗിക്കുന്നത്.അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല. പഴയ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് നൽകിയിരിക്കുകയാണ്. അതിന്റെ റിപ്പോർട്ട് കിട്ടിയാൽ കോടതിയിൽ സമർപ്പിക്കും. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോഡ് ചെയ്‌തിട്ടുണ്ട്. മുൻഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാൽ തന്റെ സ്വകാര്യതയെ ബാധിക്കും. തനിക്ക് ഒളിച്ചുവയ്‌ക്കാനായി ഒന്നുമില്ലെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
തെളിവുകൾ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്ന് കോടതി പറഞ്ഞു. സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ നൽകാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നും ഫോൺ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമർശിച്ചു.
അതേസമയം, വധഗൂഢാലോചന കേസിൽ ഉപഹർജി നൽകിയിരിക്കുയാണ് പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 46 ദിവസം മുമ്പ് വാങ്ങിയ ഫോണാണ് ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്നത്. 12000ൽ അധികം കോളുകളാണ് പഴയ ഫോണിൽ ഉള്ളത്. അതിന്റെ വിശദാംശങ്ങൾ കിട്ടണമെങ്കിൽ പഴയ ഫോൺ തന്നെ വേണം. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ തങ്ങൾ തന്നെ ഈ ഫോൺ കണ്ടെത്തുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.കോടതിയുടെ വിമർശനങ്ങൾക്കൊടുവിൽ ഫോൺ പരിശോധനയ്‌ക്ക് നൽകിയ സ്ഥലം കോടതിയിൽ ദിലീപ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രാർക്ക് മുന്നിൽ സമർപ്പിച്ചു കൂടെയെന്ന് കോടതി ചോദിച്ചപ്പോൾ തങ്ങളുടെ വാദം കഴിഞ്ഞ് ഹാജരാക്കാമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന നിലപാടിലാണ് പ്രോസിക്യൂഷനും. നാളെ 11 മണിക്ക് കോടതി വീണ്ടും വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |