തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ രംഗത്ത്. ഞായറാഴ്ചകളിലെ നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കെ.സി.ബി.സി അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താകുറിപ്പിൽ വിമർശിച്ചു. വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂവെന്ന സംസ്ഥാന സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്കു മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണ്. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ വിശ്വാസിസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.