ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ സ്പീക്കറെ കൈയേറ്റം ചെയ്ത സംഭവത്തിൽ 12 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കി.
2021 ജൂലായ് 5ന് മഹാരാഷ്ട്രാ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ സ്പീക്കർ ഭാസ്‌കർ ജാദവിനെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറിയെന്നും കാട്ടിയാണ് 12 എം.എൽ.എമാരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
എന്നാലിത് ഭരണാഘടനാവിരുദ്ധവും യുക്തിരഹിതവുമായ നടപടിയാണെന്ന് ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആശിഷ് ഷെലാർ അടക്കം 12 എം.എൽ.എമാർ നൽകിയ ഹർജിയിലാണ് വിധി.
'നിയമസഭയുടെ അധികാരത്തിന് പുറത്തുള്ള ഈ നടപടി നിയമപരമായി നിലനിൽക്കുന്നതല്ല. സമ്മേളന കാലാവധിക്ക് അപ്പുറം സസ്പെൻഷൻ നിലനിൽക്കില്ല. ജൂലായിലെ സഭ സമ്മേളനം അവസാനിച്ചതിന് ശേഷമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും എം.എൽ.എമാർ അർഹരാണ്.'- കോടതി പറഞ്ഞു.
'സസ്പെൻഷൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ്. എം.എൽ.എമാരുടെ വിശദീകരണം കേൾക്കാനോ രേഖാമൂലമുള്ള മറുപടിക്കോ ഒരവസരവും നൽകിയില്ല. ബഹളം വച്ചവരിൽ ഈ എം.എൽ.എമാരുണ്ടെന്ന് പുറത്താക്കൽ പ്രമേയത്തിൽ പറയുന്നു. ഇത്രയധികം അംഗങ്ങളിൽ നിന്ന് അവരെ തിരിച്ചറിയാനുള്ള ഒരു തെളിവുകളും ലഭ്യമല്ലെന്നും' കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ആറ് മാസത്തിനപ്പുറം ഇത്തരമൊരു സസ്പെൻഷൻ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ നീക്കം പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് വിചാരണയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
ഒരു എം.എൽ.എ സഭാ സമ്മേളനങ്ങളിൽ നിന്ന് തുടർച്ചയായി വിട്ട് നിൽക്കാനുള്ള പരിധി 60 ദിവസമാണ്. അതിന് ശേഷം എം.എൽ.എ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഇന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം.എൽ.എമാരുടെ എണ്ണം 12 ആണ്. നാളെ 120 ആയേക്കാം. ഇത് അപകടകരമാണ്. അധികാരം അനിയന്ത്രിതമായി പ്രയോഗിക്കാനുള്ളതല്ല. ഇത് ഗുരുതരമായ പ്രശ്നമാണ്. ഭരണഘടനാ വിരുദ്ധവുമാണ്.
-സുപ്രീംകോടതി നിരീക്ഷണം
12 എം.എൽ.എമാരുടെ വാദം
ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ സ്വാഭാവിക നീതിയുടെ ലംഘനമാണ് സസ്പെൻഷൻ. മോശം ഭാഷയോ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ല. നടന്ന സംഭവങ്ങളിൽ സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഞങ്ങളുടെ അപേക്ഷ സഭാ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർ നിരസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |