ഇടുക്കി: കരുതലെന്ന നിലയിൽ പൊലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരൻ കുറ്റക്കാരനെന്ന് കണ്ടെത്തി. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന പി.കെ. അനസിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ശുപാർശ ചെയ്ത് നാർക്കോട്ടിക്സെൽ ഡിവൈ.എസ്.പി എ.ജി. ലാൽ റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോദ്ധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അനസിന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിസംബർ മൂന്നിന് വർഗീയത വളർത്തുന്ന രീതിയിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിയുടെ മൊബൈലിലെ വാട്ട്സ്ആപ്പിലേക്ക് പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്നുള്ള വ്യക്തിവിവരങ്ങൾ അനസ് അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദനാണ് കണ്ടെത്തിയത്. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രാഥമിക ാന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 28ന് സസ്‌പെൻഡ് ചെയ്തു. പിന്നീട് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് അനസ് സ്ഥിരമായി മറ്റ് പാർട്ടികളിലുള്ളവരുടെ വ്യക്തി വിവരങ്ങൾ എസ്.ഡി.പി.ഐക്കാർക്ക് ചോർത്തി നൽകിയിരുന്നതായി കണ്ടെത്തിയത്. വർഗീയത പരത്തുന്ന സന്ദേശങ്ങളും അയച്ചതായി തെളിഞ്ഞു. പൊലീസുകാർ രാഷ്ട്രീയവിഷയങ്ങളിൽ ഇടപെടരുതെന്ന ചട്ടം നിലനിൽക്കെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ- മെയിൽ അയച്ചതായും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |