തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സി.പി.എം അവകാശപ്പെടുന്നതുപോലെ
മന്ത്രിസഭയുടെ കൂട്ടായ തീരുമാനമല്ലെന്ന സൂചന നൽകി സി.പി. ഐ നേതൃത്വം. മതിയായ രാഷ്ട്രീയ കൂടിയാലോചനയില്ലാതെ ഇറക്കിയ ഓർഡിനൻസിന്റെ തിടുക്കം പൊതുസമൂഹത്തെ ശരിയായ വിധത്തിൽ ബോദ്ധ്യപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സി.പി.ഐ.
സമീപകാല വിവാദങ്ങളിൽ സി.പി.എം നേതൃത്വത്തെ പിന്തുണച്ചിരുന്ന സി.പി.ഐ, ഈ വിഷയത്തിൽ അതൃപ്തി പരസ്യമാക്കി.
ഇടതുമുന്നണിക്കകത്തോ, സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലോ നിർണായക നിയമഭേദഗതിക്കാര്യം ചർച്ച ചെയ്യാതിരുന്നതിലാണ് സി.പി.ഐക്ക് അതൃപ്തി. ഓർഡിനൻസിന് ന്യായീകരണമായി ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയ പുതിയ വാദഗതിയെ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളിപ്പറഞ്ഞു. സംസ്ഥാന സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന് തടയിടാൻ കൂടിയാണ് ഓർഡിനൻസെന്നായിരുന്നു കോടിയേരി പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലെ വാദം. അതിനെ നിയമഭേദഗതിയിലൂടെയല്ല, ജനങ്ങളെ അണിനിരത്തിയാണ് നേരിടേണ്ടതെന്ന് കാനം മറുപടി നൽകി. കോടിയേരി ആദ്യം കാനത്തെ ബോദ്ധ്യപ്പെടുത്തട്ടെയെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എരിവ് പകർന്നു.
നിയമസഭയിൽ അവതരിപ്പിക്കാതെ ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രൻ,
മന്ത്രിസഭയിൽ സി.പി.ഐ മന്ത്രിമാർ ഓർഡിനൻസിനെ എതിർത്തില്ലല്ലോയെന്ന് ചോദിച്ചപ്പോൾ,അതവരോട് ചോദിക്കൂവെന്ന് പ്രതികരിച്ചു. ഓർഡിനൻസ് ഇറക്കാൻ അധികാരമില്ലെന്ന് പറഞ്ഞിട്ടില്ല. ഉടനെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ തിടുക്കം എന്തിനാണെന്നും കാനം ചോദിച്ചു
സി.പി.എം വാദിച്ച് വഷളാക്കുന്നുവെന്ന്
സുപ്രധാനമായൊരു നിയമഭേദഗതി കൊണ്ടുവരുമ്പോൾ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും മുന്നണിക്കകത്ത് കൂടിയാലോചനയുണ്ടാവാത്തതാണ് സി.പി.ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിൽ പാർട്ടി മന്ത്രിമാർ പ്രത്യാഘാതങ്ങൾ വിലയിരുത്താതെ പോയതിലും സി.പി.ഐയിൽ അതൃപ്തിയുണ്ട്. ലോകായുക്ത നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രം നീക്കം നടത്തുമെന്നാണ് വാദമെങ്കിൽ, 1957ലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടുന്ന കാലത്ത് ലോകായുക്തയേ ഇല്ലായിരുന്നല്ലോയെന്നും സി.പി.ഐ ചോദിക്കുന്നു.
കൂടിയാലോചിച്ചില്ലെന്ന് കെ. പ്രകാശ്ബാബു
ഇരുപത്തിരണ്ട് വർഷമായുള്ള നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മുന്നണിയിൽ കൂടിയാലോചന നടത്തിയില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ആരോപിച്ചു. ആർക്കെങ്കിലും ഒരാൾക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണ്. എൽ.ഡി.എഫിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിഷയം നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എം.എൽ.എമാർക്കും അവരവരുടെ പാർട്ടിയുമായി ചർച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാക്കണമായിരുന്നു. മന്ത്രിസഭയിൽ പോലും ആവശ്യത്തിന് ചർച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സി.പി.ഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |