ഗുരുവായൂർ ദേവസ്വം ബോർഡ് നടപടി റദ്ദാക്കിയത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ പ്രസാദസദ്യ പാചകംചെയ്യാൻ ബ്രാഹ്മണരിൽനിന്ന് മാത്രം ക്വട്ടേഷൻ ക്ഷണിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം വിവാദങ്ങളെ തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് റദ്ദാക്കൽ.
ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഉത്സവത്തിന് സദ്യ തയ്യാറാക്കാൻ ജനുവരി 17നാണ് ടെൻഡർ വിളിച്ചത്. പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്നതായിരുന്നു മുഖ്യവ്യവസ്ഥ. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായപ്പോൾ മന്ത്രി ഇടപെടുകയായിരുന്നു. കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ട് നടത്താനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണിത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഉത്സവസദ്യ റദ്ദാക്കി സാമഗ്രികൾ കിറ്റിലാക്കി നൽകണമെന്നാണ് മന്ത്രി നിർദ്ദേശിച്ചത്.
ഗുരുവായൂർ ദേവസ്വത്തിലെ ഉത്സവസദ്യയുൾപ്പെടെ പാചകം പതിവായി ബ്രാഹ്മണരുടെ കുത്തകയാണ്. ടെണ്ടർ വിജ്ഞാപനം ഇക്കുറി സമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം.
തന്ത്രിയും മറ്റ് നമ്പൂതിരിമാരും പാചകക്കാരുടെ 'ബ്രാഹ്മണ്യം' പരിശോധിച്ച് ഉറപ്പാക്കുമെന്നായിരുന്നു ദേവസ്വം അധികൃതരുടെ വിശദീകരണം.
രാവിലെ കഞ്ഞി, മുതിര ഇടിച്ച പുഴുക്ക്, പപ്പടം ,ഉച്ചയ്ക്ക് ചോറ്, രസകാളൻ, ഒാലൻ, പപ്പടം എന്നിവയാണ് തയ്യാറാക്കേണ്ടത്. പാചകസാമഗ്രികളെല്ലാം ദേവസ്വം നൽകും. വരുന്നവർക്കെല്ലാം വിളമ്പണം.
തന്ത്രിയാണ് ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും ക്ഷേത്രത്തിലെ പാചകം കാലങ്ങളായി ബ്രാഹ്മണർ മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ഇന്നലെവരെ ദേവസ്വത്തിന്റെ നിലപാട്.
'സവർണാധിപത്യമെന്ന് മുറവിളി കൂട്ടുന്നവർ തന്നെ ബ്രാഹ്മണ്യം നടപ്പാക്കുന്ന കാഴ്ചയാണിത്. ഗുരുവായൂർ ദേവസ്വം കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുകയാണ്. പഞ്ചവാദ്യ കലാകാരനെ കുറച്ചു നാൾ മുമ്പാണ് ജാതിയുടെ പേരിൽ ദേവസ്വം അവഹേളിച്ചത്.
-ആർ.വി.ബാബു
സംസ്ഥാന ജനറൽ സെക്രട്ടറി
ഹിന്ദു ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |