ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ നാല് തർക്കവിഷയങ്ങളിൽ
അന്തിമവാദം നടത്താൻ കേരളവും തമിഴ്നാടും ധാരണയിലെത്തി.
റൂൾ കർവ്, ഇൻസ്ട്രുമെന്റേഷൻ, ഷട്ടർ തുറക്കൽ, മേൽനോട്ട സമിതിയുടെ ഘടന എന്നിവയാണ് വിഷയങ്ങൾ.
ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം തുടങ്ങുമ്പോൾ പരിഗണിക്കേണ്ട തർക്കവിഷയങ്ങൾ കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെയും മറ്റ് കക്ഷികളുടെയും അഭിഭാഷകർ ചർച്ചചെയ്‌ത് ധാരണയിലെത്തണമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ജനുവരി 11ന് ഉത്തരവിട്ടിരുന്നു.
നാല് വിഷയങ്ങൾ അണക്കെട്ടിന്റെ സുരക്ഷയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നാകും സുപ്രീംകോടതിയുടെ വിലയിരുത്തൽ. അഭിഭാഷകരുടെ യോഗത്തിൽ സംസ്ഥാന സർക്കാരിനായി അഡ്വ. ജയ്ദീപ് ഗുപ്ത, അഡ്വ. ജി. പ്രകാശ് എന്നിവർ ഹാജരായി. കേന്ദ്ര സർക്കാർ അഭിഭാഷകർ എത്തിയില്ല.
റൂൾ കർവ്
അണക്കെട്ടിന്റെ ഏറ്റവും പ്രധാന സുരക്ഷാ മാനദണ്ഡങ്ങളിലൊന്ന്. ഓരോ വർഷവും നിശ്ചിത തീയതികളിൽ റിസർവോയറിൽ ജലനിരപ്പ് എത്രയെന്ന് അല്ലെങ്കിൽ ഒഴിച്ചിടേണ്ട സ്ഥലം എത്രയെന്ന് വ്യക്തമാക്കുന്നതാണ് റൂൾ കർവ് അഥവാ റൂൾ ലെവൽ. റൂൾ കർവിന്റെ അടിസ്ഥാനത്തിലാണ് ഷട്ടർ തുറക്കാനും അടയ്ക്കാനുമുള്ള ഷെഡ്യൂൾ തയ്യാറാക്കുന്നത്. കേന്ദ്ര ജലകമ്മിഷൻ നിശ്ചയിച്ച നിലവിലെ റൂൾ കർവ് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേരളത്തിന്റെ വാദം. അണക്കെട്ടിന് ബലക്ഷയമുള്ളതിനാൽ ജലനിരപ്പ് 139 അടിയിൽ നിന്ന്
കുറയ്ക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.
ഇൻസ്ട്രുമെന്റേഷൻ
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ അളവ് തിട്ടപ്പെടുത്തൽ, നീരൊഴുക്കിൽ എത്രസമയം കൊണ്ട് അണക്കെട്ട് നിറയുമെന്ന് കണക്കാക്കൽ, അണക്കെട്ടിലും പരിസരത്തും പെയ്യുന്ന മഴയുടെ അളവെടുക്കാനുള്ള മഴമാപിനി എവിടെല്ലാം സ്ഥാപിക്കണം, തുടങ്ങിയ കാര്യങ്ങളാണ് ഇൻസ്ട്രുമെന്റേഷനിൽ ഉൾപ്പെടുന്നത്.
ഷട്ടർ
അണക്കെട്ട് നിയന്ത്രിക്കുന്ന തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നത് പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്കമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കേരളം പരാതിപ്പെടുന്നു. ഈ സാഹചര്യത്തിൽ
അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ. ഷട്ടറുകൾ എപ്പോൾ തുറക്കണം, തുറക്കും മുമ്പ് മുന്നറിയിപ്പുകൾ എപ്പോൾ നൽകണം, ആരെയല്ലാം അറിയിക്കണം തുടങ്ങിയ കാര്യങ്ങൾ.
മേൽനോട്ട സമിതി
കേന്ദ്രസർക്കാരിന്റെയും കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ അടങ്ങിയ മേൽനോട്ട സമിതിയുടെ പ്രവർത്തനം കേസിൽ നിർണായകമായതിനാൽ അതും പരിഗണിക്കും. മേൽനോട്ട സമിതി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് കേരളം കോടതിയിൽ പരാതിപ്പെട്ടിരുന്നു. മേൽനോട്ട സമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമോ എന്നതും വാദത്തിലുൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |