കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കോളേജുകളിൽ കേരള, എം.ജി സർവകലാശാലകൾ ഫെബ്രുവരി എട്ടുവരെ പരീക്ഷകൾ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തിലുള്ള ഈ ജില്ലകളിലെ കോളേജുകളിൽ പരീക്ഷ നടത്തുന്നതിനെതിരെ എൻ.എസ്.എസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്.
പരീക്ഷാ നടത്തിപ്പിന് അദ്ധ്യാപകരെ ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ രോഗബാധ മറച്ചുവച്ച് പരീക്ഷയിൽ പങ്കെടുക്കുന്നതിനാൽ രോഗവ്യാപനം കൂടുമെന്നും ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. 20 പേരിൽ കൂടുതൽ ഒത്തുകൂടരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് സർവകലാശാലകൾ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നത്. എം.ജി സർവകലാശാല ഫെബ്രുവരി 2, 3 തീയതികളിലും കേരള സർവകലാശാല എട്ടിനും പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ടന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |