തൃശൂർ: ജില്ലയുടെ ഭൂജലവിതാനത്തിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഊർജ്ജിതമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ആസൂത്രണസമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ഭൂജല ബോർഡ് പ്രതിനിധികൾ ജില്ലയുടെ ജലസ്തര മാപ്പിംഗിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
ജല സംരക്ഷണത്തിൽ പ്രത്യേക ഊന്നൽ നൽകുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ജില്ലയിലെ 63 തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 2021- 22 വാർഷിക പദ്ധതി ഭേദഗതികളും പുത്തൻചിറ പഞ്ചായത്ത് സമർപ്പിച്ച നീർത്തട മാസ്റ്റർ പ്ലാനും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി മാസ്റ്റർ പ്ലാനും ചർച്ച ചെയ്ത് അംഗീകരിച്ചു.
ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്‌സ്, ഗവ. നോമിനി ഡോ. എം.എൻ. സുധാകരൻ, ജനകീയ ആസൂത്രണ ഫെസിലിറ്റേറ്ററും എസ്.ആർ.ജി അംഗവുമായ അനൂപ് കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
ജലക്ഷാമത്തിന് കാരണം
ജില്ലയിൽ 17 പഞ്ചായത്തുകളിൽ രൂക്ഷമായ ജലക്ഷാമമുണ്ട്. കുത്തനെ ചെരിവുള്ള ഭൂപ്രകൃതിയും, ഉപരിതല ജലസ്തരത്തിന്റെ കനക്കുറവും, ഇടനാടൻ പ്രദേശങ്ങളിൽ അമിതമായി കുഴൽക്കിണറിനെ ആശ്രയിക്കുന്നതും, നീണ്ട തീരപ്രദേശം, കോൾ നിലത്തിന്റെ സാന്നിദ്ധ്യം എന്നിവയും മൂലം ജലലഭ്യത കുറയുന്നു. കാലവർഷത്തിലും വേനൽ മഴയിലും അനുഭവപ്പെടുന്ന അസ്ഥിരത, തീവ്ര നഗരവത്കരണം എന്നിവയും ഭൂജല വിതാനത്തിന്റെ അളവിനെയും ഗുണത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |