ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി (സി.ഇ.എ) പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേശക സമിതിയംഗം വി. അനന്ത നാഗേശ്വറിനെ നിയമിച്ചു. 15-ാം ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷൻ എൻ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള പാനലാണ് 12ഓളം അപേക്ഷകരിൽ നിന്ന് അനന്ത നാഗേശ്വരനെ തിരഞ്ഞെടുത്തത്.
സി.ഇ.എ ആയിരുന്ന കെ.വി. സുബ്രഹ്മണ്യൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഡിസംബർ 17 മുതൽ ഒഴിഞ്ഞുകിടന്ന പദവിയിലേക്കാണ് അനന്ത നാഗേശ്വരൻ എത്തുന്നത്. കേന്ദ്രസർക്കാരിന് സാമ്പത്തികവിഷയങ്ങളിൽ വിദഗ്ദ്ധോപദേശം നൽകുക, ബഡ്‌ജറ്റിന് മുമ്പായി പാർലമെന്റിൽ സമർപ്പിക്കുന്ന നിർണായക സമ്പദ്‌രേഖയായ സാമ്പത്തിക സർവേ റിപ്പോർട്ടിന് നേതൃത്വം വഹിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിനുള്ളത്.
ഇക്കുറി സി.ഇ.എയുടെ അഭാവത്തിൽ കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ എക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാലിന്റെ നേതൃത്വത്തിലാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തിങ്കളാഴ്‌ച പാർലമെന്റിൽ വയ്ക്കും. ബഡ്‌ജറ്റ് തയ്യാറാക്കലിലേക്ക് ധനമന്ത്രാലയം കടന്നിട്ടും സി.ഇ.എ പദവി ഒഴിഞ്ഞുകിടന്നത് വൻ ചർച്ചകൾക്കും വഴിവച്ചിരുന്നു.
അഹമ്മദാബാദ് ഐ.ഐ.എം ബിരുദധാരിയായ അനന്ത നാഗേശ്വരൻ, ഇന്ത്യയിലും സിംഗപ്പൂരിലും പ്രമുഖ ബിസിനസ് സ്കൂളുകളിലെ അദ്ധ്യാപകൻ കൂടിയാണ്. മാസച്യൂസെറ്റ്‌സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്‌ടറേറ്റും നേടിയിട്ടുള്ള അദ്ദേഹം 2019-21ലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗമായിരുന്നത്. ആന്ധ്ര ശ്രീസിറ്റിയിലെ ക്രിയ സർവകലാശാല വിസിറ്റിംഗ് പ്രൊഫസറും ചെന്നൈ ഐ.എഫ്.എം.ആർ ഗ്രാജ്വേറ്റ് ബിസിനസ് സ്‌കൂൾ ഡീനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |