കലാമ: ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീന ചിലിയെ 2-1ന് കീഴടക്കിയപ്പോൾ ബ്രസീൽ ഇക്വഡോറിനോട് 1-1ന്റെ സമനിലയിൽ കുരുങ്ങി. ബ്രസീലും അർജന്റിയും ഈ വർഷം ഖത്തർ വേദിയാകുന്ന ലോകകപ്പിന് നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞതാണ്.
അതേസമയം ഇന്നലെ അർജന്റീനയോട് തോറ്റതോടെ ചിലിയുടെ ലോകകപ്പ് മോഹങ്ങൾക്ക് മേൽകരിനിഴൽ വീണു. ഇതോടെ തോൽവി അറിയാതെ അർജന്റീന തുടർച്ചയായി 28 മത്സരങ്ങൾ പൂർത്തിയാക്കി. സമദ്രനിരപ്പിനെക്കാൾ ഏറെ ഉയരത്തിലുള്ള ചിലിയിലെ കലാമയിലെ എസ്റ്റേഡിയോ സോറോസ്സ് ഡെൽ ഡെസ്സീർറ്റോയിലാണ് മത്സരം നടന്നത്. ഇതിഹാസതാരവും നായകനുമായ ലയണൽ മെസിയുടേയും പ്രധാന പരിശീലകൻ ലയണൽ സ്കലോണിയുടേയും അഭാവത്തിലും താത്‌കാലിക നായകൻ ഡി മരിയയിലൂടെ 9-ാം മിനിട്ടിൽ തന്നെ അർജന്റീന ലീഡെടുത്തു.ബ്രെറേറ്റോണിലൂടെ പത്ത് മിനിട്ടിനകം ചിലി തിരിച്ചടിച്ചെങ്കിലും 34-ാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ജയമുറപ്പിക്കുകയായിരുന്നു. കളിച്ച പതിനഞ്ച് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ല ചിലി ഏഴാം സ്ഥാനത്താണ്. തെക്കേ അമേരിക്കയിൽ നാല് ടീമുകൾക്കേ യോഗ്യതാ റൗണ്ടിലൂടെ നേരിട്ട് യോഗ്യത കിട്ടൂ. അഞ്ചാം സ്ഥാനക്കാർ യോഗ്യതയ്ക്ക് ഏഷ്യൻ ടീമുമായി പ്ലേ ഓഫ് കളിക്കണം.
മറ്റൊരു മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ കുരുക്കിയ ഇക്വഡോർ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. ഇരുടീമും പരുക്കൻ കളിയാണ് പുറത്തെടുത്ത്. ഇക്വഡോറിന്റെ ഗോൾ കീപ്പർ അലക്സാണ്ടർ ഡോമിൻഗ്യൂസും ബ്രസീലിയൻ ഡിഫൻഡർ എമേഴ്സണും ചുവപ്പ് കാർഡ് കണ്ടു പുറത്തായി. നെയ്മർ ഇല്ലാതെയിറങ്ങിയ ബ്രസീലിനെ കസേമിറോ ആറാം മിനിട്ടി തന്നെ മുന്നിലെത്തിച്ചു. എന്നാൽ 75-ാം മിനിട്ടിൽ ഫെലിക്സ് ടോറസിലൂടെ ആതിഥേയരായ ഇക്വഡോർ തിരിച്ചടിക്കുകയായിരുന്നു. ഉറുഗ്വെ 1-0ത്തിന് പരാഗ്വെയെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |