ബീജിംഗ്: ഇന്ത്യൻ സൈന്യവുമായി ഗാൾവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ പങ്കെടുത്ത ചൈനീസ് സൈനികനെ ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിൽ ഉൾപ്പെടുത്തിയ ചൈനയുടെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഒളിമ്പിക്സിന്റെ ഉദ്ഘാടന - സമാപന ചടങ്ങുകളിൽ നിന്ന് ഇന്ത്യൻ പ്രതിനിധി വിട്ടുനിൽക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മിലിട്ടറി റെജിമെന്റ് കമാൻഡർ ഴി ഫബാവോയെ ആണ് ചൈന ദീപശിഖാ പ്രയാണത്തിൽ പങ്കെടുപ്പിക്കുന്നത്. ഗാൾവാൻ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാലുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങുന്ന ഫബാവോ ഉദ്ഘാടന ചടങ്ങുകളിലെ മുഖ്യ ആകർഷണമായിരിക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമമായ ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
സാധാരണ കായികതാരങ്ങളും കായികസംഘടനാ പ്രതിനിധികളുമാണ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇന്ത്യയുമായുള്ള നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ഏറ്റുമുട്ടലിൽ പ്രധാന ഭാഗം വഹിച്ച സൈനികനെ ദീപശിഖാ പ്രയാണത്തിൽ ഉൾപ്പെടുത്തിയ ചൈനയുടെ നടപടിയെ ഐ ഒ സി എങ്ങനെ സമീപിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |