കോട്ടയം: കോട്ടയം നഗരസഭയ്ക്ക് മുമ്പിലെ ആകാശപ്പാതയുടെ നിർമാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി. ആകാശപ്പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ 2020 ൽ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ട് കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആകാശപ്പാതയുടെ അളവെടുത്തു. ആകാശപ്പാതയ്ക്ക് ആവശ്യമായ സ്ഥലം എടുക്കാതെ നിർമാണം തുടങ്ങിയതിനെകുറിച്ച് പരാതികളുണ്ടായിരുന്നു. മുകളിലേക്കുള്ള യന്ത്രപ്പടികളും ലിഫ്റ്റും നിർമിക്കുന്നിന് കൂടുതൽ സ്ഥലം ആവശ്യമാണ്. രൂപരേഖ പ്രകാരം മുൻസിപ്പാലിറ്റി ഓഫീസിനു മുന്നിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ശാസ്ത്രി റോഡരികിലും ടെമ്പിൾ റോഡിലുമാണ് നാല് ലിഫ്റ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്. മുൻസിപ്പാലിറ്റിയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ഇക്കാര്യത്തിലെ അവ്യക്തതയാണ് അന്വേഷിക്കുന്നത്.
സഹകരിക്കാതെ സഭ
ശാസ്ത്രി റോഡരികിലെ സി.എസ്.ഐ സഭയുടെ സ്ഥലത്താണ് ഒരു തൂൺ തീരുമാനിച്ചിരുന്നത്. എന്നാൽ സഭ അനുവദിക്കാഞ്ഞതിനാൽ തൂൺ റോഡരികിലേക്കിറക്കിയാണ് സ്ഥാപിച്ചത്. ഇവിടെ ലിഫ്റ്റ് സ്ഥാപിക്കണമെങ്കിൽ ഇനി സഭ സ്ഥലം ലഭിച്ചേ മതിയാവൂ. സഭാ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ആകാശപ്പാതയുടെ പണി
2015 മെയിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്.
കിറ്റ്‌കോക്കിനായിരുന്നു അഞ്ചേമുക്കാൽ കോടിയുടെ നിർമാണച്ചുമതല.
2016 ൽ നിർമാണം അരംഭിച്ചു, അഞ്ചുമാസംകൊണ്ട് തീർക്കുമെന്ന് പ്രഖ്യാപനം.
ഇടതു സർക്കാർ ഭരണത്തിലേറിയതോടെ പാതയുടെ നിർമാണം നിലച്ചു.
2019 ജൂണിൽ ഗാന്ധി സ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്‌കരിച്ചു
വീണ്ടും പണി തുടങ്ങിയെങ്കിലും തൂണുകൾ സ്ഥാപിച്ചശേഷം വീണ്ടും നിലച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |