കൊച്ചി: ഹോസ്റ്റൽ ഭക്ഷണത്തിന്റെ നിലവാരത്തെച്ചൊല്ലി പരാതികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേക പരിശോധനയ്ക്കൊരുങ്ങി.
അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഇന്നുമുതൽ പരിശോധന ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ഹോസ്റ്റലുകളും കോളേജ് ഹോസ്റ്റലുകളും പരിശോധനയുടെ പരിധിയിൽ വരും.
പരിശോധിക്കുന്നവ
ഭക്ഷ്യസുരക്ഷാ ലൈസൻസ്, ശുചിത്വം
വർഷം രണ്ടുതവണ കുടിവെള്ളം പരിശോധിച്ചതിന്റെ രേഖ
ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
ഭക്ഷ്യസുരക്ഷാ മാർഗനിർദ്ദേശങ്ങളുള്ള ഡിസ്‌പ്ളേ ബോർഡ്
പരാതികൾ അറിയിക്കാനുള്ള ടോൾഫ്രീ നമ്പർ ബോർഡ്
ജീവനക്കാർ പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ്
ആദ്യം നോട്ടീസ്, പിന്നെ നടപടി
പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. തുടർപരിശോധനയിലും ലംഘനം കണ്ടാൽ പിഴയും നിയമനടപടികളും. ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ) പരിശീലനം നേടാത്ത ജീവനക്കാരുണ്ടെങ്കിൽ പരിശീലനം നൽകും. ഹോസ്റ്റലുകളിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന വെള്ളംവരെ അണുവിമുക്തമായിരിക്കണം.
ഹോസ്റ്റലുകളിലെ വൃത്തിഹീനതയെക്കുറിച്ച് നിരവധി പരാതികളുണ്ട്. കുട്ടികളുടെ സുരക്ഷയെ ഭയന്ന് ഹോസ്റ്റൽ ഏതാണെന്നോ സ്ഥലം ഏതാണെന്നോ പരാതിക്കാർ വെളിപ്പെടുത്താറില്ല. അതിനാലാണ് പരിശോധന.
- എം. മോനി
ജോയിന്റ് ഡയറക്ടർ, എൻഫോഴ്സ്മെന്റ്
ഭക്ഷ്യസുരക്ഷ വകുപ്പ്
മഹാരാജാസ് കോളേജ് ഹോസ്റ്റൽ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന നടക്കട്ടെ.
- ജോളി വി. ആന്റണി
ഹോസ്റ്റൽ വാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |