പ്രമാടം : വേനൽമഴ പെയ്തത് കുടിവെള്ളക്ഷാമത്തിനും ചൂടിനും നേരിയ ആശ്വാസം നൽകിയെങ്കിലും കാർഷിക വിളകൾ നശിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പ്രധാനമായും വാഴ കൃഷിചെയ്യുന്ന കർഷകരാണ് പ്രതിസന്ധി നേരിടുന്നത്. വേനൽ സമയത്ത് കുലച്ചുനിന്ന നിരവധി വാഴകൾ വേനൽമഴയിൽ നിലംപൊത്തി. പാതിവിളവ് എത്തിയ കുലകൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ. ഉപ്പേരിക്കുപോലും പാകമാകാത്ത ഏത്തക്കുലകൾ മാർക്കറ്റുകളിൽ കൊണ്ടുപോയി കിട്ടുന്ന വിലയ്ക്ക് നൽകുകയാണ് കർഷകർ. ഏത്തന് പുറമെ ഞാലിപ്പൂവൻ, പൂവൻ, കൂമ്പില്ലാക്കണ്ണൻ, പാളയതോടൻ, കദളി, റോബസ്റ്റ തുടങ്ങിയ കുലകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലും പ്രമാടം, വാഴമുട്ടം,
വള്ളിക്കോട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നാശമുണ്ടായി. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്കവരും സ്ഥലം പാട്ടത്തിനെടുത്തും പലിശയ്ക്ക് പണം കടം എത്തുമാണ് ഇത്തവണ കൃഷിയിറക്കിയത്. കൃഷിവകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും നാമമാത്രമായതിനാൽ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് കർഷകർ.
ചീരയ്ക്കും രക്ഷയില്ല
അപ്രതീക്ഷിതമായി മഴ പെയ്തത് ചീര കർഷകരെയും പ്രതിസന്ധിയിലാക്കി. ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് നാശം നേരിടുന്നത്. ആദ്യമഴയ്ക്ക് ശേഷം തന്നെ മിക്കയിടങ്ങളിലും പുള്ളിരോഗം പിടിപെട്ടിട്ടുണ്ട്. പാതി വളർച്ചയെത്തിയ ചീരച്ചെടികളാണ് ഇതിൽ ഏറെയും. കർഷകർ കൂട്ടത്തോടെ ചീര വിൽക്കാൻ തുടങ്ങിയതോടെ വിലത്തകർച്ചയ്ക്കും കാരണമായി. അടുത്തിടെ മുളപ്പിച്ച പയർ, പാവൽ, പടവലം എന്നിവയും നാശത്തിന്റെ വക്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |