കോഴിക്കോട്: തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് കല്ലായി പുഴയോടു ചേർന്ന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി) നിർമ്മിക്കാനുള്ള കോർപ്പറേഷൻ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് വനിതകൾ പ്രതിരോധനിര തീർത്തു. സി.ആർ സെഡ് നിയമം കോർപ്പറേഷൻ അധികാരികൾ കണ്ണ് തുറന്ന് കാണാൻ പ്രതീകാത്മകമായി മെഴുകുതിരി തെളിച്ചായിരുന്നു പ്രതിഷേധം.
വിവിധ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക - സന്നദ്ധ സംഘടനകളും സംയുക്തമായി രൂപീകരിച്ച എസ്.ടി.പി വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത പ്രതിഷേധ കൂട്ടായ്മ റിട്ട. ജില്ലാ ജഡ്‌ജി പി.എൻ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജലസ്രോതസ്സായ പുഴകൾ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള കോർപ്പറേഷൻ പുഴ നികത്തി കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിന് മുതിരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു. സി.ആർ.സെഡ് നിയമം പോലും ലംഘിച്ച് പ്ലാന്റ് നിർമ്മിക്കുന്നത് നീതികരിക്കാനാവില്ല. സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കല്ലായി പുഴയിൽ നിർമ്മിക്കുന്നതിന് പകരം അതിനു അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്.
സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി. റാസിക് , ഇ.പി.അശ്‌റഫ്, എം.പി.കോയട്ടി. എ.ടി.മൊയ്തീൻകോയ, പി.പി. ഉമ്മർകോയ, എം.പി.റസാഖ്, പ്രശാന്ത് കളത്തിങ്കൽ, എം.പി.ബഷീർ എന്നിവർ പ്രസംഗിച്ചു. എം.പി.സക്കീർ ഹുസൈൻ സ്വാഗതവും എം.പി.ഷർഷാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |