പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പുലിക്കുരുമ്പ സ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി.രാഗേഷ് (34) എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. ഞായറാഴ്ച അർദ്ധരാത്രിയോടെ പിടിയിലായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇരുവരെയും ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണ ദിവസം രാത്രി ഏഴു മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ ഇവർ രാത്രി പന്ത്രണ്ടുമണിയോടെയാണ് ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കടന്നത്.
ഒളിച്ചിരുന്ന സ്ഥലവും കവർച്ച നടത്താൻ ഉപയോഗിച്ച പിക്കാസും പ്രതികൾ പൊലീസിന് കാട്ടിക്കൊടുത്തു.
പേരാവൂർ എസ്.ഐ എം.വി.കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ. പി.പി.പ്രഭാകരൻ, സീനിയർ സി.പി.ഒ. പി.ജി.സന്തോഷ്, സി.പി.ഒ.മാരായ സി സത്യൻ, എം.ഷൗക്കത്തലി, ഇ.കെ.ഷിജിത്ത് എന്നിവരാണ് കേസന്വേഷിച്ചത്.
തുരന്നു കയറി കുപ്രസിദ്ധി നേടി
ചുമർ തുരന്ന് മോഷണം നടത്തുന്നതാണ് തൊരപ്പൻ സന്തോഷിന്റെ രീതി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഈയാൾ ജയിലിലടച്ചാലും പുറത്തിറങ്ങിയാൽ വീണ്ടും മോഷണത്തിനിറങ്ങാറാണ് പതിവ്.
അടുത്തിടെ ജയിൽ മോചിതനായ ശേഷമാണ് മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി.രാഗേഷിനൊപ്പം ചേർന്ന് വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയത്. രാഗേഷും നിരവധി
മോഷണ കേസിൽ പ്രതിയാണ്. ഇരുവരും ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്. മോഷണത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ ക്ഷേത്ര പരിസരത്തു എത്തിയ ദൃശ്യം പൊലീസ് സ്ഥാപിച്ച നിരീക്ഷണകാമറയിൽ പതിഞ്ഞതാണ് ഇത്രയും വേഗം പ്രതികളിലേക്ക് എത്താൻ സഹായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |