ഫരീദാബാദ്: ' എന്റെ എല്ലാമെല്ലാം അമ്മയാണ്. അമ്മയാണ് ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരി. ഏറ്റവും ധൈര്യശാലിയും. അമ്മ സങ്കടപ്പെടരുത്. ഈ സ്‌കൂൾ അധികൃതരാണ് എന്നെ കൊന്നത്. അച്ഛനോടും ദാദയോടും എന്നെക്കുറിച്ചും എന്റെ യഥാർത്ഥ പ്രശ്നം എന്താണെന്നും പറഞ്ഞുകൊടുക്കണം. ബന്ധുക്കൾ എന്തു കരുതും എന്ന് അമ്മ നോക്കണ്ട.'- താമസിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്നും ചാടി ജീവൻ ഒടുക്കുന്നതിന് തൊട്ടുമുമ്പ് ആ 16കാരൻ സ്വന്തം അമ്മയ്ക്ക് എഴുതിയ കത്താണിത്. ഡൽഹിയിലെ ഗ്രേറ്റർ ഫരീദാബാദിൽ മൂന്ന് ദിവസം മുമ്പാണ് സംഭവം. ഡൽഹിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആൺകുട്ടി. അമ്മ അദ്ധ്യാപികയാണ്.കഴിഞ്ഞ ദിവസം അവൻ കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിൽനിന്നും അനുഭവിച്ച തിക്താനുഭവമാണ് അവനെ മരണത്തിലേക്ക് നയിച്ചത്. ലൈംഗിക ന്യൂനപക്ഷത്തിൽപെട്ട കുട്ടിയായിരുന്നു അവൻ. അമ്മയോട് അവൻ കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. കുറച്ചുനാളുകൾക്ക് മുമ്പ് സ്‌കൂളിലെ ടോയ്ലറ്റിൽ വച്ച് സഹപാഠികളായ ആൺകുട്ടികൾ അവനെ ലൈംഗികമായി ആക്രമിച്ചു. അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് അമ്മ സ്‌കൂളിലെത്തി പ്രിൻസിപ്പാൽ അടക്കമുള്ളവരോട് വിവരം പറഞ്ഞു. പരാതി ഓൺലൈനായി നൽകി.. പക്ഷേ, സ്‌കൂൾ അധികൃതർ നടപടി എടുത്തില്ല. മാത്രമല്ല, അവനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തു. സ്‌കൂൾ വീണ്ടും തുറന്നതോടെ ആൺകുട്ടി ക്ലാസിൽ എത്തിയപ്പോൾ പരിഹാസം ആവർത്തിച്ചു. ഗുരുതര മാനസിക സംഘർഷത്തിലായതിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അമ്മ പല തവണ സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് കുട്ടിയുടെ ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |