അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാലിവരവ് കുറഞ്ഞു
ഒറ്റപ്പാലം: കൊവിഡ് ഇളവുകൾക്ക് പിന്നാലെ കന്നുകാലി ചന്തകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കച്ചവടം പഴയപടി എത്തിക്കാനാവാതെ വ്യാപാരികൾ പ്രതിസന്ധിയിൽ. വാണിയംകുളം അടക്കം ജില്ലയിലെ പ്രധാന കന്നുകാലി ചന്തകൾ പുനരാരംഭിച്ച് മൂന്നുമാസം പിന്നിട്ടെങ്കിലും കാര്യമായ കച്ചവടം ലഭിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. വാണിയംകുളത്ത് കഴിഞ്ഞ വ്യാഴാഴ്ച നടന്ന അവസാന ചന്തയിലും 25 ശതമാനം കന്നുകാലികളാണ് എത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു. ആഴ്ചയിൽ നാലുകോടിയുടെ കച്ചവടം നടക്കുന്ന വാണിയംകുളം ചന്തയിൽ നിലവിൽ ഒന്നരകോടി രൂപയുടെ കച്ചവടം മാത്രമാണ് നടക്കുന്നത്. ചന്തയിലേക്ക് ആഴ്ചയിലെത്തിയിരുന്നത് 450 ലോഡ് കന്നുകാലികളായിരുന്നു. ഇത് നിലവിൽ 100 - 120 ലോഡ് മാത്രമായി ചുരുങ്ങി. ആന്ധ്ര, കർണാടക, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കന്നുകാലികൾ ഇവിടത്തെ ചന്തകളിലേക്ക് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലിവരവ് പഴയരീതിയിൽ ആയാൽ മാത്രമേ ചന്തകളുടെ പ്രവർത്തനം സുഗമമാവൂ എന്നാണ് കച്ചവടക്കാർ പറയുന്നത്.
മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല
കോങ്ങാട്, കുഴൽമന്ദം, പെരുമ്പിലാവ് തുടങ്ങിയ കന്നുകാലി ചന്തകളുടെ അവസ്ഥയും സമാനമാണ്. മൂന്നു മാസത്തിനിടെ നടന്ന 12 ചന്തകളിലും കച്ചവടം കുറവായിരുന്നു. അതേസമയം ചന്തകളുടെ പ്രവർത്തനം പഴയപടിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും വ്യാപാരികൾ പറഞ്ഞു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കാലിവരവ് വർദ്ധിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഇറച്ചി ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് വാണിയംകുളം ഉൾപ്പെടെയുള്ള ചന്തകളെയാണ്. കന്നുകാലിവരവ് കുറയുന്നത് ഇറച്ചി വ്യാപാര മേഖലയെയും സാരമായി ബാധിക്കും. ഇറച്ചി വില കൂടുന്നതിന് ഇത് കാരണമാകും. അതിനാൽ അയൽ സംസ്ഥാന കന്നുകാലി കച്ചവടക്കാരുമായി ചർച്ച ചെയ്ത് കാലിവരവ് ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ ശ്രമം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് കന്നുകാലി വ്യാപാരവുമായി വാണിയംകുളം അടക്കമുള്ള ചന്തകളിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |