SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.41 PM IST

കടലാമമുട്ടകൾ കവർന്നു, വംശനാശഭീഷണിയിലായിട്ടും സംരക്ഷണമില്ല

turtle-

ചാവക്കാട്: രാജ്യത്തെ തീരദേശങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്നതും വംശനാശഭീഷണിയിലുള്ളതുമായ കടലാമകൾക്ക് സംരക്ഷണമില്ല. മുനയ്ക്കകടവ് അഴിമുഖത്ത് കഴിഞ്ഞദിവസം നിരവധി കടലാമ മുട്ടകളാണ് നഷ്ടപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടയിൽ നാല് ആമകളാണ് മുട്ടയിടാൻ കരയിലെത്തിയത്. എന്നാൽ നാല് ആമകളുടെ മുട്ടകളും തീരത്തെ കുഴികളിൽ നിന്ന് മാന്തിക്കൊണ്ടുപോയ നിലയിലായിരുന്നു. അഴിമുഖത്തിന് വടക്കു ഭാഗം 200 മീറ്ററോളം നീളത്തിലും 25 മീറ്റർ വീതിയിലും മണൽതിട്ട രൂപപ്പെട്ടിരുന്നു. ഇവിടെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ആമകൾ മുട്ടയിടാൻ സ്ഥലം തേടിയെത്തിയത്. ആമ കയറി വന്നതും തിരിച്ചു പോയതുമായ കാൽപ്പാടുകളും മുട്ട മാന്തിക്കൊണ്ടു പോയ അടയാളങ്ങളും കടൽ തീരത്ത് കാണാം. ജില്ലയുടെ തീരപ്രദേശമായ ചാവക്കാട് തീരദേശത്താണ് ധാരാളമായി കടലാമകൾ വർഷാവർഷം മുട്ടയിടാനെത്തുന്നത്. അഴിമുഖത്ത് മണൽ തിട്ടയില്ലാത്തതിനാൽ കടലാമകൾ മുട്ടയിടാൻ കയറാറില്ല. അടുത്ത കാലത്ത് മണൽത്തിട്ട രൂപപ്പെട്ടതിനാലാണ് കടലാമകൾ തീരത്തെത്തിയതെന്ന് മഹാത്മ ക്ലബ്ബിന്റെ സെക്രട്ടറിയും സംരക്ഷണപ്രവർത്തനങ്ങളുടെ കോ ഓഡിനേറ്ററുമായ ആർ.വി.ഫഹദ് പറഞ്ഞു.


കടലാമകളെ കൂടുതൽ കണ്ടുവരുന്നതും കൂടുതൽ പ്രജനനം നടത്തുന്നതും ചാവക്കാട്, പുന്നയൂർ, കടപ്പുറം, ബ്ലാങ്ങാട്, മുനക്കകടവ് തുടങ്ങിയ പ്രദേശങ്ങളിലാണ്. കടലാമകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം വനംവകുപ്പാണ് നടത്തുന്നത്. വനംവകുപ്പിന്റെ നിർദ്ദേശങ്ങളെ തുടർന്ന് കടലാമക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് തീരദേശങ്ങളിൽ നിരവധി ചെറുപ്പക്കാരും ക്‌ളബുകളും രാത്രിയും പകലും മുട്ടകളെ സംരക്ഷിക്കുകയും വിരിയുന്ന കുഞ്ഞുങ്ങളെ ശാസ്ത്രീയമായി പരിചരിക്കുന്നുമുണ്ട്. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീൻ ഹാബിറ്റാറ്റ് തുടങ്ങിയ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുമുണ്ട്. മുട്ടകൾ കവർന്നെടുക്കുന്നത് തടയണമെന്നും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രാപ്പകൽ നിരീക്ഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


ഭീഷണികൾ

ലൈറ്റുകൾക്ക് നേരെ സഞ്ചരിച്ച് കരയിലേക്ക് കയറുമ്പോൾ മറ്റ് ജീവികൾ കൊന്നൊടുക്കുന്നു
ചിലയിടങ്ങളിൽ കടൽഭിത്തികൾ കാരണം മുട്ടയിടാൻ തീരത്തേക്ക് കയറാനാകുന്നില്ല
പക്ഷികളും മറ്റ് ജീവികളും തിന്നുന്നതിനാൽ മുട്ട വിരിഞ്ഞാലും പകുതിപോലും അതിജീവിക്കില്ല
കാലാവസ്ഥാ മാറ്റവും മലിനീകരണവും പ്രജനനത്തെയും നിലനിൽപ്പിനെയും ബാധിക്കുന്നു

സംരക്ഷണം ഇരട്ടപ്പുഴ കോളനിപ്പടിയിൽ

സംരക്ഷിക്കുന്നത് 5000 ലേറ മുട്ടകൾ
കൂടുകൾ 50 ലേറെ
നേതൃത്വം വഹിക്കുന്നത് മഹാത്മ ക്‌ളബ്

കടലാമയെ പിടികൂടിയാൽ പണികിട്ടും

വന്യജീവി സംരക്ഷണ നിയമപ്രകാരം കടലാമകൾ ഉൾപ്പെടുന്നത് ഷെഡ്യൂൾ ഒന്നിലാണ്. പിടികൂടുകയോ കൊല്ലുകയോ മുട്ടകൾ കൊണ്ടു പോകുകയോ ചെയ്താൽ ജാമ്യം ഇല്ലാത്ത വകുപ്പുപ്രകാരം കേസെടുക്കും. ഏഴുവർഷം മുതൽ പതിനഞ്ച് വർഷംവരെ കഠിനതടവും അനുഭവിക്കേണ്ടി വരും. കടലാമകളുടെ സംരക്ഷണം വനംവകുപ്പിന്റെ കീഴിലാണ്. എന്നാൽ ക്രിമിനൽ നടപടിക്രമം കൈകാര്യം ചെയ്യുന്നത് വനംവകുപ്പിന്റെ ടെറിട്ടോറിയൽ വിഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KADALAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.