ചേർപ്പ് : കടലാശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട വൃദ്ധയെ ചെറുമകൻ കഴുത്തു ഞെരിച്ചുകൊന്നതാണെന്ന് കണ്ടെത്തി. മദ്യപിക്കാൻ പണത്തിനായി അമ്മൂമ്മയെ കൊന്ന ഇയാളെ തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കടലാശ്ശേരി ഊമൻപിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയുടെ (78) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലാണ് ചെറുമകൻ ഗോകുലിനെ (32 ) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാകാമെന്ന് കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചശേഷം ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച ഗോകുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൃത്യം തെളിഞ്ഞത്.
ചേർപ്പിലുള്ള ധനകാര്യ സ്ഥാപനത്തിൽ പ്രതി പണയം വച്ച വള പൊലീസ് കസ്റ്റഡിയിലെടുത്തു. പണയം വച്ച് ലഭിച്ച 25,000 രൂപയിൽ മൂവായിരം രൂപയ്ക്ക് കൂട്ടുകാരുമൊത്ത് മദ്യപിച്ചു. പിന്നീട് മരണാനന്തര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. അതിനിടയിലും പലവട്ടം മദ്യപിച്ചു. മക്കൾ സ്വന്തമായി വീടുവച്ചു താമസം മാറിയതോടെ ഒറ്റയ്ക്കായിരുന്നു കൗസല്യയുടെ താമസം. തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്റെ മകനാണ് ഗോകുൽ. പ്രണയവിവാഹം ചെയ്ത ഗോകുലുമായി പിരിഞ്ഞ് ഭാര്യയും രണ്ടു കുട്ടികളും ഭാര്യാവീട്ടിലാണ് താമസം. കൂട്ടുകൂടി മദ്യപിക്കുന്ന ശീലമുള്ളയാളാണ് ഗോകുൽ. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഗോകുൽ തന്റെ പദ്ധതിക്കായെത്തിയത്. എന്നാൽ, വഴിയിലെ ആളുകളുടെ സാന്നിദ്ധ്യം തടസമായി. പിന്നീട് രണ്ടരയോടെ വീണ്ടുമെത്തിയാണ് കൃത്യം നടത്തിയത്. പണയം വയ്ക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നു ചോദിച്ച് കൗസല്യ എതിർത്തു. ഇതോടെ പിറകിൽ നിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറി ഇരുന്നു മൂക്കും വായയും പൊത്തിപ്പിടിച്ചു, തലയിണ എടുത്ത് മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാല മുക്കുപണ്ടമായതിനാൽ പണയംവയ്ക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |