മുംബയ്: ഓഹരിവിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രഥമ വനിതാ ചെയർപേഴ്‌സൺ പട്ടംചൂടിയ മാധബി പുരി ബുച്ച്, 2008 നവംബറിലെ (26/11) മുംബയ് ഭീകരാക്രമണം അതിജീവിച്ച വ്യക്തികൂടിയാണ്. അന്ന്, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്‌ടറായിരുന്നു മാധബി.
ഭർത്താവും ഹിന്ദുസ്ഥാൻ യൂണിവിലറിന്റെ എക്‌സിക്യുട്ടീവ് ഡറക്‌ടറുമായ ധവാൽ ബുച്ചിനൊപ്പമാണ് മുംബയിലെ പ്രശസ്തമായ ഹോട്ടലിൽ മാധബി എത്തിയത്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഡയറക്‌ടർ ബോർഡ് യോഗം ഹോട്ടലിൽ ചേരുന്നതിനിടെയായിരുന്നു ഭീകരാക്രമണം. കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈന്യം ഭീകരരെ കീഴടക്കുകയും ഹോട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുകയുമായിരുന്നു.
വർഷങ്ങൾക്കുശേഷം സെബിയുടെ ആദ്യ വനിതാ ചെയർപേഴ്‌സണാകുമ്പോൾ ഈ 56കാരിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്നത് ഒട്ടേറെ നേട്ടങ്ങളാണ്. സെബിയുടെ ആദ്യ മുഴുവൻ സമയ ഡയറക്‌ടറായിരുന്നു മാധബി.
ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഗണിതശാസ്‌ത്രത്തിൽ ബിരുദവും ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് എം.ബി.എയും നേടിയിട്ടുള്ള മാധബി, ചൈനയിലെ ഷാങ്‌ഹായിലുള്ള ന്യൂ ഡെവലപ്‌മെന്റ് ബാങ്കിൽ (ബ്രിക്‌സ്) കൺസൾട്ടന്റായി പ്രവർത്തിക്കവേയാണ് പുതിയ നിയോഗമെത്തുന്നത്.
അതിനുമുമ്പ് രണ്ടുപതിറ്റാണ്ടോളം ഐ.സി.ഐ.സി.ഐ ഗ്രൂപ്പിൽ പ്രവർത്തിച്ചു. 2009-11ൽ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായിരുന്നു. പിന്നീട് സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റർ പസഫിക് കാപ്പിറ്റലിൽ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായി.
ഐഡിയ സെല്ലുലാർ, മാക്‌സ് ഹെൽത്ത്കെയർ, സൻസാർ ടെക്‌നോളജീസ്, ഇന്നോവെൻ കാപ്പിറ്റൽ, ഗാലെലോൺ ഇൻവെസ്‌റ്റ്‌മെന്റ്‌സ് എന്നിവയുടെ നോൺ-എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായിരുന്നു. എൻ.എസ്.ഇയുടെ വിവിധ സമിതികളിലും അംഗമായിട്ടുണ്ട്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, ബോംബെ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി എന്നിവയുടെ സ്ഥാപകരിൽ ഒരാളുമാണ്.
സെബിയെ നയിക്കുന്ന ഐ.എ.എസ് പട്ടമില്ലാത്ത ആദ്യവ്യക്തിയുമാണ് മുംബയ്ക്കാരിയായ മാധബി. 3.75 ലക്ഷം രൂപയായിരിക്കും പ്രതിമാസ ശമ്പളം. മാധബിക്കും ധവാലിനും ഒരു മകനുണ്ട്.
ഗണിതവും സുഡോകു പസിൽഗെയിമും ഇഷ്‌ടപ്പെടുന്ന മാധബിക്ക് സെബിയിലും ബാങ്കിംഗ് രംഗത്തും ദീർഘകാലത്തെ പരിചയസമ്പത്തുണ്ടെന്നത് ഓഹരിവിപണിയുടെ പ്രവർത്തനം സുതാര്യവും മികവുറ്റതുമാക്കാൻ ഏറെ സഹായകമാകുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |