SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.39 AM IST

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം: ജി. സുധാകരൻ

sudhakaran

*സി.പി.എം നേതൄത്വത്തിന് കത്ത് നൽകി

കൊച്ചി: സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഇക്കാര്യം സുധാകരൻ പിന്നീട് മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.

സംസ്ഥാന കമ്മിറ്റിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകൾ വരട്ടെയെന്നുമാണ് സുധാകരന്റെ നിലപാട്. ജില്ലാ ഘടകത്തിൽ തുടരാമെന്നും പാർട്ടി ഇക്കാര്യത്തിൽ നിലപാടെടുക്കട്ടെയെന്നൂം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജി. സുധാകരൻ തുടരട്ടെയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. 75 വയസ് പ്രായപ്രരിധി മാനദണ്ഡം നടപ്പിലാക്കിയാൽ ജി. സുധാകരന് നേതൃത്വത്തിൽ നിന്നു ഒഴിയേണ്ടി വരും.

സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. പ്രത്യേക ക്ഷണിതാക്കളായി വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദുകുട്ടി, പി.കെ. ഗുരുദാസൻ, എം.എം. ലോറൻസ് ഉൾപ്പെടെ എട്ടു പേരുമുണ്ട്.

സംസ്ഥാന കമ്മിറ്റിയിലെ 88 പേരിൽ പിണറായി വിജയൻ, പി. രുണാകരൻ, കെ.ജെ. തോമസ്, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, കെ.പി. സഹദേവൻ, പി.പി. വാസുദേവൻ, കോലിയക്കോട് കൃഷ്ണൻനായർ, സി.പി. നാരായണൻ, ജി. സുധാകരൻ എന്നിവരാണ് 75 വയസിലെത്തുകയോ പിന്നിടുകയോ ചെയ്തവർ.

കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ്. രാമചന്ദ്രൻ പിള്ളയുമാണ് 75 എന്ന പ്രായപരിധിക്ക് പുറത്തുള്ളവർ. മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന് കേന്ദ്ര നേതൃത്വം ഇളവ് നൽകുമെന്നുറപ്പാണ്.

83 വയസ്സ് പിന്നിട്ട എസ്.ആർ.പിയെ ഹൈദരബാദിൽ നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രത്യേക പരിഗണന നൽകിയാണ് പി.ബിയിൽ തുടരാൻ അനുവദിച്ചത്. ഇത്തവണ പി.ബിയിൽ നിന്നു ഒഴിവാകുന്ന എസ്.ആർ.പിയെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കാനാണ് സാദ്ധ്യത.

അതേ സമയം, കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ, വൈക്കം വിശ്വൻ, 75 പിന്നിട്ട സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം. എം. മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ് എന്നിവരും ഒഴിവാക്കപ്പെടും.

ഏതൊരു അംഗത്തിനും പാർട്ടി നേതൃത്വത്തിന് കത്ത് നൽകാം. ജി.സുധാകരൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഏതു കാര്യവും അദ്ദേഹത്തിന് പാർട്ടിയെ അറിയിക്കാനുള്ള അവകാശവുമുണ്ട്. പരിഗണിക്കേണ്ടതാണെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. സുധാകരന്റെ പ്രായവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അതൊക്കെ മാദ്ധ്യമ പ്രവർത്തകരുടെ വ്യാഖ്യാനം മാത്രമാണ്. പഴയ ഒരു കൂട്ടം ആളുകൾ പോകുമ്പോൾ മാത്രമാണ് പുതിയ അംഗങ്ങൾക്ക് അവസരം കിട്ടുന്നത്.

- കോടിയേരി ബാലകൃഷ്ണൻ, സി.പി.എംസംസ്ഥാന സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.