തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ അദ്ധ്യക്ഷപദവിയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിക്കുന്ന ആശാപ്രവർത്തകരോട് അവധിയിൽ പ്രവേശിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം വിവാദമാകുന്നു. അവധിയിൽ പ്രവേശിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനത്തിലെ ചുമതല ഒഴിയണമെന്നാണ് നിർദ്ദേശം. ഇത്തരം ചുമതല വഹിക്കുന്ന ആശാപ്രവർത്തകരുടെ സേവനം വാർഡുകളിൽ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ നവംബറിലാണ് അവധി നിർദ്ദേശം നൽകിയത്. ഇതോടെ ഡിസംബർ മുതലുള്ള ഓണറേറിയം അനുവദിക്കാൻ മെഡിക്കൽ ഓഫീസർമാർ വിസമ്മതിച്ചു. ഓണറേറിയം നാലുമാസം വരെ വൈകിയാണ് ലഭിക്കുന്നത്. ഡിസംബറിലേത് ലഭിക്കേണ്ട സമയം കഴിഞ്ഞതോടെയാണ് പലരും പുതിയ ഉത്തരവിന്റെ കുരുക്ക് അറിഞ്ഞത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശാപ്രവർത്തകർക്കും അങ്കണവാടി അദ്ധ്യാപകർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമില്ലെന്ന് പഞ്ചായത്ത് രാജ് ആക്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപന പദവിയിൽ ഉൾപ്പെടെ ലഭിക്കുന്നത് ശമ്പളമല്ല ഓണറേറിയമായതിനാൽ തടസമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ പദവി മുഴുവൻസമയ ചുമതലയായതിനാൽ ഭൂരിഭാഗം പേരും ആശാപ്രവർത്തകരുടെ ചുമതല ഒഴിയാറുണ്ട്. എന്നാൽ സ്റ്രാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മുഴുവൻ സമയ ജോലി അല്ലാത്തതിനാൽ ആശാവർക്കറായി തുടരുന്നതിന് തടസമില്ലെന്നിരിക്കെയാണ് പുതിയ നിർദ്ദേശം.
വിജയിച്ചത് 774 പേർ
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 774 ആശാ പ്രവർത്തകരാണ് വിജയിച്ചത്. 31പേർ അദ്ധ്യക്ഷ പദവിയിലെത്തി. 123 പേർ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ തലപ്പത്തും.
പ്രതിമാസ ഓണറേറിയം
8000 രൂപ
ആശാപ്രവർത്തകർ
( ഓണറേറിയം 6000+ഇൻസെന്റീവ് 2000)
14200 രൂപ
പഞ്ചായത്ത് അദ്ധ്യക്ഷൻ
9200 രൂപ
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
15600 രൂപ
മുൻസിപ്പാലിറ്റി ചെയർമാൻ
9800 രൂപ
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
16800 രൂപ
കോർപറേഷൻ മേയർ
10400 രൂപ
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |