തിരുവനന്തപുരം: അസ്വാരസ്യങ്ങളില്ലാതെ ഡി.സി.സി ഭാരവാഹികളുടെ പുനഃസംഘടന പൂർത്തിയാക്കാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി. പാർട്ടി എം.പിമാരിൽ ചിലർ ഹൈക്കമാൻഡിന് നൽകിയ പരാതിയെത്തുടർന്ന്, പുനഃസംഘടനാ നടപടികൾ നിറുത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി.
പാർട്ടി അദ്ധ്യക്ഷസ്ഥാനത്ത് കടിച്ചു തൂങ്ങാൻ താനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും,
താനും കെ.സുധാകരനും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് വി.ഡി. സതീശനും തുറന്നടിക്കുക കൂടി ചെയ്തതോടെ സംഘടനയ്ക്കുള്ളിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി. എം.പിമാരിൽ ചിലർക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെന്നും, അത് പരിഹരിച്ച ശേഷമാവും തുടർ നടപടികളെന്നും സതീശൻ വ്യക്തമാക്കി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായിരിക്കെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഗ്രൂപ്പില്ലെന്ന് പുറമെ പറയുമ്പോഴും ചിലർക്ക് താത്പര്യരമുള്ള ആൾക്കാരെ ഡി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഏഴോളം എം.പിമാർ ഹൈക്കമാൻഡിന് പരാതി നൽകിയത്. ഇതേത്തുടർന്ന് പുനഃസംഘടന നിറുത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചതാണ് കെ.സുധാകരനെ പ്രകോപിപ്പിച്ചത്. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ കെ.സി. വേണുഗോപാലാണെന്ന് ഒരു വിഭാഗത്തിന് ആരോപണമുണ്ട്. എന്നാൽ സുധാകരനോട് വിധേയത്വം നടിച്ച് കൂടിയിട്ടുള്ള ചിലരാണ് പുനഃസംഘടനാ പട്ടിക തയ്യാറാക്കിയതെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വരണാധികാരി ജി. പരമേശ്വരയുമാണ് പുനഃസംഘടനയ്ക്ക് അനുമതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഡി.സി.സി പുനഃസംഘടനയ്ക്കുള്ള അന്തിമ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നൽകിയിരുന്നു. ഇതിനിടയിലാണ് എം.പിമാരുടെ പരാതിയെത്തിയത്.
കെ.സുധാകരനും വി.ഡി. സതീശനും തമ്മിൽ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന പ്രചാരണവും പുറത്തു വന്നു. സംസ്ഥാന പാർട്ടി അദ്ധ്യക്ഷനായ തന്നെ മറി കടന്ന് പ്രതിപക്ഷ നേതാവിന് സംഘടനാ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന അതൃപ്തി സുധാകരനുണ്ടെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങൾ പറയുന്നത്. തീരുമാനങ്ങളെടുക്കുന്നതിൽ ഒരേ മനസോടെയാണ് നീങ്ങുന്നതെന്നാണ് സതീശനുമായി അടുപ്പമുള്ള കേന്ദ്രങ്ങളും പറയുന്നതെങ്കിലും, ചില്ലറ ഭിന്നതകളുണ്ടെന്നതാണ് യാഥാർത്ഥ്യം. കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തും വി.ഡി.സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തുമെത്തിയതിന് പിന്നിൽ കെ.സി. വേണുഗോപാലിന്റെ നീക്കങ്ങളുമുണ്ടായിരുന്നു. എന്നാൽ കെ.സിയെ മറികടന്ന് സുധാകരൻ ചില തീരുമാനങ്ങൾ എടുക്കുന്നുവെന്ന അസംതൃപ്തി അദ്ദേഹത്തിന്റെ ക്യാമ്പിനുണ്ട്. ആദ്യ ഘട്ടത്തിൽ രമേശ് ചെന്നിത്തലയുമായി അത്ര രസത്തിലല്ലായിരുന്ന സുധാകരൻ അടുത്ത സമയത്ത് ചെന്നിത്തലയുമായി സമരസപ്പെടുന്നതായും മറു വിഭാഗം സംശയിക്കുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയത് ചെന്നിത്തലയുമായി മുമ്പ് നല്ല ബന്ധത്തിലായിരുന്നവരും ഇപ്പോൾ സുധാകരനോട് മമത കൂടിയിട്ടുള്ളവരുമാണെന്നും ഒരു വിഭാഗത്തിന് സംശയമുണ്ട്. വ്യക്തിപരമായി അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തലയും കെ.മുരളീധരനും കഴിഞ്ഞ ദിവസം പൊതുവേദിയിൽ അനുനയ രീതിയിൽ സംസാരിച്ചതും പാർട്ടിയിൽ പുതിയ ധ്രുവീകരണത്തിന് വഴി വച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |