കൊച്ചി: വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പോടെ ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ കരുത്ത് കൂട്ടാനുള്ള പ്രചരണതന്ത്രങ്ങൾ ആവിഷ്കരിക്കാൻ സി.പി.എം ഒരുങ്ങുന്നു.
2004ൽ ഒന്നാം യു.പി.എ ഭരണത്തെ പുറത്ത് നിന്ന് പിന്തുണയ്ക്കാൻ പോന്ന നിർണായക ശക്തിയായി മാറിയ ഇടതുപക്ഷത്തിന്, ഇന്ന് ആ നിലയില്ലെങ്കിലും അവശേഷിക്കുന്ന പാർട്ടിയുടെ ശക്തികേന്ദ്രമായ കേരളത്തിൽ നിന്ന് പരമാവധി അംഗങ്ങളെ വിജയിപ്പിക്കുകയെന്ന വെല്ലുവിളിയേറ്റെടുക്കാനാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ആഹ്വാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷത്തിലേറെ സമയമിരിക്കെ, ഇടതു വിജയത്തിന് കാലേക്കൂട്ടി പ്രചരണതന്ത്രങ്ങളാവിഷ്കരിക്കും.
ഒന്നാം യു.പി.എയുടെ കാലത്ത് പശ്ചിമബംഗാളിലെ കരുത്തും തുണയാക്കിയാണ് സി.പി.എം നിർണായക ശക്തിയായത്. അക്കുറി ലോക്‌സഭയിൽ സി.പി.എമ്മിന് മാത്രം 43 അംഗങ്ങളുണ്ടായിരുന്നു. ഇടതുപക്ഷത്തിന് 60 പേരുടെ അംഗബലം. സി.പി.എം നേതാവ് സോമനാഥ് ചാറ്റർജി ലോക്‌സഭാ സ്പീക്കറായി. കേരളത്തിൽ 20ൽ 18 സീറ്റും നേടിയാണ് സി.പി.എമ്മും ഇടതുമുന്നണിയും അന്ന് കരുത്ത് കാട്ടിയത്. ഇന്ന് ബംഗാളിൽ പാർട്ടിയുടെ പ്രതാപം അസ്തമിച്ചു. കേരളത്തിൽ 2004ലെ വിജയം ആവർത്തിക്കാനായാൽ അഖിലേന്ത്യാതലത്തിൽ അത് ഇടത് കരുത്തിന് സഹായകമാകും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരാളെ മാത്രമാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കും വിജയിപ്പിക്കാനായത്. ഇപ്പോൾ ലോക്‌സഭയിൽ സി.പി.എമ്മിന്റെ അംഗസംഖ്യ വെറും മൂന്നാണ്.
പാർട്ടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുക വഴി കേരളത്തിൽ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി വളർത്തിയെടുക്കുകയാണ് സംസ്ഥാന സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ലക്ഷ്യം. കേന്ദ്രത്തിൽ അടുത്ത തിരഞ്ഞെടുപ്പോടെ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതു ജനാധിപത്യ ശക്തികളുടെ അംഗബലം കൂട്ടണമെന്ന ലക്ഷ്യം സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം മുന്നോട്ട് വയ്ക്കുമ്പോൾ, സംസ്ഥാനസമ്മേളനം അതിലേക്കുള്ള ചുവടു വയ്പാണ്
2004 വരെ അധികാരത്തിലിരുന്ന വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനായത് ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ അംഗബലം കൂടിയതിനാലാണെന്ന് സംസ്ഥാന സമ്മേളനത്തിലെ ഒന്നാം ദിനത്തിലെ കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 2019ൽ യു.ഡി.എഫ് 19 സീറ്റുകൾ നേടി വിജയിച്ചിട്ടും ബി.ജെ.പിക്ക് ദേശീയ ബദലാകാനായില്ല. ഈ സാഹചര്യത്തിൽ ഇടതുമുന്നണിയെ വിജയിപ്പിക്കാനുള്ള പ്രചരണം ശക്തിപ്പെടുത്തുമെന്ന് കോടിയേരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |