കീവ്: യുക്രെയിന്റെ തലസ്ഥാനം പൂർണമായും ആക്രമിച്ച് കീഴ്പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 67 കി.മീ (40 മൈൽ) ദൈർഘ്യമുള്ള റഷ്യൻ സൈനിക വാഹന വ്യൂഹം കീവിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട്. പടയാളികളും ആയുധങ്ങൾ, പീരങ്കികൾ, ഇന്ധനം, ഭക്ഷണ സാമഗ്രികൾ, കവചിത വാഹനങ്ങൾ തുടങ്ങി സർവ സന്നാഹത്തോടുകൂടിയ കൂറ്റൻ റഷ്യൻ പട കീവ് ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സർ പുറത്തുവിട്ടു. താമസിയാതെ കീവിൽ റഷ്യയുടെ അതിമാരകമായ ആക്രമണമുണ്ടായേക്കുമെന്നാണ് സൂചന.
ഫെബ്രുവരി 28ന് പകർത്തിയ ചിത്രങ്ങളാണിവ. നഗരം പിടിച്ചെടുക്കാൻ റഷ്യൻ പട പുറത്തു കാത്തുകിടക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണത്തിനാണ് യുക്രെയിൻ ഇരയാകുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഇവാൻകീവിൽ സൈന്യം സഞ്ചരിക്കുന്ന പാതയോരങ്ങൾക്ക് സമീപമുള്ള നിരവധി വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീയിട്ട് നശിപ്പിച്ചതായും ചിത്രങ്ങളിൽ വ്യക്തമാണ്. യുക്രെയിൻ അതിർത്തിയിൽനിന്ന് 32 കിലോമീറ്റർ മാത്രം അകലെയുള്ള തെക്കൻ ബെലറൂസിൽ നൂറുകണക്കിന് സൈനിക വാഹനങ്ങളും, അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ എന്നിവയും സജ്ജമാക്കിയതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |