ആലുവ:മതങ്ങളും മതാചാര്യന്മാരും കൂടുതൽ ചുരുങ്ങുന്നതിനു പകരം വിശാല കാഴ്ചപ്പാടിൽ ചിന്തിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 99-ാമത് സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇല്ലാതായെന്ന് കരുതിയ പലതും ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മതങ്ങൾ തള്ളിക്കളഞ്ഞ ആചാരങ്ങൾ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. സ്വന്തം മതങ്ങളിലേക്ക് ചുരുങ്ങുന്ന ചിന്തയെ ചെറുക്കാൻ ഗുരുദർശനം സഹായകമാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ കാഴ്ചപ്പാട് മുറുകെ പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
സമ്മേളന ശതാബ്ദി ഏറ്റെടുക്കും
അടുത്ത വർഷം നൂറാമത് സർവ്വമത സമ്മേളനം സർക്കാരിന്റെ സഹായത്തോടെ വിപുലമാക്കും. ശിവഗിരി മഠവുമാും അദ്വൈതാശ്രമവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുരുവിനെ ഒരു മതത്തിൽ ഒതുക്കുന്നു
ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ മാത്രം ഗുരുവായി ചുരുക്കാൻ ശ്രമിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവൻ രചിച്ച ആത്മോപദേശ ശതകം പഠനവിഷയമാക്കുന്നുണ്ട്. ഗുരുവിന്റെ 63 കൃതികൾ ഇറ്റാലിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തുന്നുണ്ട്. ഗുരുസന്ദേശം പ്രചരിപ്പിക്കേണ്ടത് ശ്രീനാരായണീയരുടെ മാത്രമല്ല, സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിഡ് ചിറമേൽ, ആലുവ അൽ അൻസാർ മസ്ജിദ് ചീഫ് ഇമാം ടി.കെ. അബ്ദുൾ സലാം മൗലവി എന്നിവർ പ്രഭാഷണം നടത്തി.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരുന്നു. ധർമ്മമിത്ര വയലാർ ഓമനകുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ മിറിയം, കെ.എം. രാജൻ, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ സംസാരിച്ചു.
മഹാശിവരാത്രി: ആലുവ മണപ്പുറത്ത്
ബലിതർപ്പണത്തിന് പതിനായിരങ്ങൾ
ആലുവ: പെരിയാറിൽ മുങ്ങിക്കുളിച്ച്, ശിവമന്ത്രം ജപിച്ച് പിതൃമോക്ഷത്തിനായി ബലിയിടാൻ ആലുവയിൽ പതിനായിരങ്ങളെത്തി. ആലുവ മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് ഇന്നലെ രാത്രി മുതൽ ബലിതർപ്പണ ചടങ്ങുകൾ നടന്നത്.
ചൊവ്വാഴ്ച രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന ഭക്തജനങ്ങൾ അർദ്ധരാത്രിയോടെ ബലിതർപ്പണം നടത്തി. ദൂരദിക്കുകളിൽ നിന്ന് നേരത്തെയെത്തിയവർ രാത്രി തന്നെ തർപ്പണം നടത്തി മടങ്ങി. പുലർച്ചെ വരെ ബലിത്തറകളിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. കുംഭമാസത്തിലെ അമാവാസി ആയതിനാൽ ഇന്ന് രാത്രി 11 വരെ ബലിതർപ്പണം നടത്താം.
അദ്വൈതാശ്രമത്തിൽ ആയിരങ്ങൾ തർപ്പണം നടത്തി
രാത്രി പത്ത് മണിയോടെ അദ്വൈതാശ്രമത്തിൽ ബലിതർപ്പണം ആരംഭിച്ചു. ഇന്ന് ഉച്ചവരെ തർപ്പണം തുടരും. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |