മലപ്പുറം: കാവന്നൂരിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാവന്നൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടി ശരീരം തളർന്ന് കിടപ്പിലായ അമ്മയുടെ മുമ്പിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ആരും തിരിഞ്ഞനോക്കിയില്ലെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. മലപ്പുറത്തെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ ജനപ്രതിനിധികൾ ആരും സംഭവത്തിൽ ഇടപെട്ടില്ല. കുറ്റവാളി സംഘടിത ശക്തിയുടെ പിന്തുണയുള്ളയാളായതാണ് സർക്കാരിന്റെ നീതി നിഷേധത്തിന് കാരണം. ഇത് തികഞ്ഞ വിഭാഗീയതയാണ്. ഇത് ഒരു സാധാരണ പീഡനമല്ലേയെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇത്തരക്കാർ കേസ് അന്വേഷിച്ചാൽ ഇരയ്ക്ക് നീതികിട്ടില്ല. കേസ് അന്വേഷണം ശരിയായ നിലയിലല്ലെന്നും വോട്ട്ബാങ്ക് ശക്തികളുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നും സരേന്ദ്രൻ പറഞ്ഞു.
സർക്കാർ അനുവദിച്ചാൽ പെൺകുട്ടിയേയും കുടുംബത്തെയും സംരക്ഷിക്കാൻ ബിജെപി തയ്യാറാണ്. പാർശ്വവത്ക്കരിക്കപ്പെട്ട കുടുംബത്തിന് വേണ്ടി സംസാരിക്കാൻ ബിജെപി ഉണ്ടാകും. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണം. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാർ എടുക്കണം. രാഷ്ട്രീയ അക്രമങ്ങളിൽ പരിക്കേറ്റവർക്ക് വരെ സഹായം കൊടുക്കുന്ന സർക്കാരാണിത്. മലപ്പുറം വീണ്ടും വർഗീയതയുടെ കേന്ദ്രമാവുകയാണ്. മലപ്പുറത്തെ അധികൃതർ പൂർണ്ണ പരാജയമാണ്. കളക്ടറും പൊലീസും എവിടെയാണുള്ളത്. ഇത്തരം ഭീകരമായ സംഭവം നടന്നിട്ട് ആ കുടുംബത്തെ തിരിഞ്ഞു നോക്കാൻ പോലും അവർക്ക് സമയമില്ല. ഇരയ്ക്ക് നിതീ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സരേന്ദ്രൻ പറഞ്ഞു. സരേന്ദ്ര നോടൊപ്പം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി പി.. രഘുനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രവിതേലത്ത്, ജന.സെക്രട്ടറി പി.ആർ.രശ്മിൽ നാഥ്, സംസ്ഥാന കമ്മറ്റി അംഗം എൻ.ശ്രീ പ്രകാശ്, ബിജെപി.കാളികാവ് മണ്ഡലം പ്രസിഡന്റ് കെ.സുനിൽ ബോസ് എന്നിവരുമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |