SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 PM IST

യുക്രെയിനിൽ പഠിച്ചത് ലോണെടുത്ത്; നെഞ്ചിടിപ്പിൽ അഞ്ജുവും കുടുംബവും

താ​നൂർ: മെഡിക്കൽ പഠനം പാതിവഴിയിൽ നിലയ്ക്കുമോ എന്നറിയില്ല,10 ലക്ഷം രൂപ ലോണെടുത്തും ബാക്കി കടം വാങ്ങിയുമാണ് പഠനത്തിനായി യുക്രെയിനിലേയ്ക്ക് പോയിരുന്നത്. രണ്ടാഴ്ച ലീവാണെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും തുടർന്ന് എന്താവുമെന്നതിൽ വലിയ ആശങ്കയുണ്ട്. യുക്രെയിനിൽ നിന്ന് കഴിഞ്ഞ 27ന് നാട്ടിൽ തിരിച്ചെത്തിയ താനൂർ പനങ്ങാട്ടൂർ ചെറിയപറമ്പത്ത് വീട്ടിൽ അഞ്ജു അശോക്(20) കേരളകൗമുദിയോട് പങ്കുവച്ച ആശങ്കയാണിത്. മകൾ തിരിച്ചെത്തിയതിൽ അമ്മ ബിന്ദുവിനും അച്ഛൻ അശോകിനും ഏറെ ആശ്വാസമുണ്ടെങ്കിലും മകളുടെ പഠനം എന്താകുമെന്ന കാര്യം ഇവരെയും ഏറെ അലട്ടുന്നുണ്ട്. അശോകിന് താനൂരിൽ ആധാരമെഴുത്താണ് ജോലി. യുദ്ധഭൂമിയിൽ നിന്ന് മകൾ തിരിച്ചെത്തിയെങ്കിലും കുടുങ്ങി കിടക്കുന്ന മറ്റു വിദ്യാർ‌ത്ഥികളുടെ കാര്യമോർക്കുമ്പോൾ ഇവരുടെ മുഖത്തും പുഞ്ചിരിയുടെ നിറം മങ്ങും.

യുക്രെയിനിലെ ചെർണിവിക്സിയിൽ സ്ഥിതി ചെയ്യുന്ന ബുക്കോവീനിയൻ യൂണിവേഴ്സിറ്റിൽ മൂന്നാം വർഷ മെ‌ഡിക്കൽ വിദ്യാർത്ഥിനിയാണ് അ‌ഞ്ജു അശോക്. മെ‌‌ഡിക്കൽ പഠനത്തോടുള്ള ആഗ്രഹം കാരണം കൂട്ടുകാരോട് വിശദാംശങ്ങളെല്ലാം ചോദിച്ച് മനസിലാക്കിയാണ് പഠനത്തിനായി പോയത്. ഏറെ ഇഷ്ടപ്പെട്ടിരുന്ന യുക്രെയിനിൽ ഇങ്ങനെയൊന്നും ഉണ്ടാവുമെന്ന് അഞ്ജു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. റഷ്യൻ സൈന്യത്തിന്റെ ആക്രമണം ആരംഭിച്ച് അടുത്തദിവസം തന്നെ ബോർഡറിലെത്താനുള്ള നടപടികൾ യൂണിവേഴ്സിറ്റി അധികൃതർ സ്വീകരിച്ചിരുന്നു. 26ന് വൈകിട്ട് 4നാണ് യൂണിവേഴ്സിറ്റിയിൽ നിന്നും 400ഓളം വിദ്യാർത്ഥികളുമായി യുക്രെയിൻ-റൊമാനിയൽ ബോർഡറിലേക്ക് ബസ് പുറപ്പെട്ടത്. വളരെയധികം സുരക്ഷയോടെയായിരുന്നു യാത്ര.

അതിർത്തിയിലെ തിരക്ക് കാരണം ബസ് ഒരുപാട് പിറകിൽ നിർത്തേണ്ടി വന്നു. ശേഷം രണ്ട് മണിക്കൂറോളം നടന്നായിരുന്നു വിദ്യാർത്ഥികൾ അതിർത്തിയിൽ എത്തിയത്. അതിർത്തിയിലെത്തുക എന്ന ലക്ഷ്യത്തിന് മുമ്പിൽ മരവിപ്പിക്കുന്ന തണുപ്പൊന്നും പ്രശ്നമായി തോന്നിയില്ലെന്നും അഞ്ജു പറയുന്നു. തിരക്ക് കാരണം ഏറെ നേരം അതിർത്തിയിൽ തങ്ങേണ്ടി വന്നു. ഇന്ത്യൻ എംബസിയുടേയും റൊമാനിയൻ സർക്കാരിന്റെയും സഹായത്തോടെ അതിർത്തിയിൽ നിന്ന് ബസ് മാർഗം റൊമാനിയയിലെ എയർപോർട്ടിലെത്തി. അവിടെ നിന്നും 27ന് ഡൽഹി വിമാനത്താവളത്തിലെത്തി. എയർഇന്ത്യ രണ്ടാമതായി അയച്ച് വിമാനത്തിലാണ് അഞ്ജു അശോക് തിരിച്ചെത്തിയത്. ഡൽഹിയിൽ നിന്ന് ബാഗ്ലൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കുമെത്തി. കൊച്ചിയിൽ നിന്നും ടാക്സിയിലാണ് താനൂരിലെ വീട്ടിൽ എത്തിയത്. ഇതിനിടയിൽ കേരളഹൗസിലെ ഭക്ഷണവും മറ്റും ലഭിച്ചത് ഏറെ ആശ്വാസമായി.

റൊമാനിയയിൽ അഭയാർത്ഥി ക്യാമ്പ് ആരംഭിച്ചുവെന്നാണ് അറിയാൻ സാധിച്ചത്. ശരിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അവിടെ കുടുങ്ങികിടക്കുന്ന കൂട്ടുകാരെയും മറ്റും ഓർക്കുമ്പോൾ ആശങ്കയുണ്ട്. പഠനത്തിന്റെ കാര്യത്തിലും ഏറെ ആശങ്കയാണ്. തിരിച്ചെത്തിയല്ലോ എന്നത് മാത്രമാണ് ഇപ്പോൾ ആശ്വാസം.

അഞ്ജു അശോക്

തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.