ആലപ്പുഴ: കുംഭചൂടേറിയതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ജില്ലയിലെ ഭൂരിഭാഗം നഗര ഗ്രാമീണ മേഖലകളിലും ജലക്ഷാമം വെല്ലുവിളി ഉയർത്തുകയാണ്. ടാങ്കറുകളിൽ ജലവിതരണം നടത്തിയാണ് പഞ്ചായത്തുകൾ നിലവിൽ സ്ഥിതി നിയന്ത്രിക്കുന്നത്. ഇത്തവണ ജനുവരി ആദ്യവാരത്തോടെ പലയിടങ്ങളിലും കുടിവെള്ളമില്ലാതായി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പമ്പിംഗിലെ തകരാറും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞാണ് അധികൃതർ പ്രശ്നത്തിൽ നിന്ന് ഒഴിയുന്നത്. ആവശ്യത്തിന് വേനൽ മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലയിലെ കൃഷിയിടങ്ങളെയടക്കം വേനൽച്ചൂട് പ്രതികൂലമായി ബാധിക്കും. കിട്ടുന്ന വെള്ളം കൊണ്ട് ദാഹം തീർക്കാൻപാടുപെടുമ്പോൾ, മറുവശത്ത് ജലക്ഷാമവും വരൾച്ചയും കൃഷിയെ ദോഷകരമായി ബാധിക്കുകയാണ്. ജില്ലയുടെ വടക്കൻ മേഖലകളിൽ കരകൃഷിയാണ് കൂടുതലായി നടക്കുന്നത്. പ്രദേശത്ത കുളങ്ങളിൽ നിന്നുള്ള വെള്ളമാണ് പ്രധാന ആശ്രയം. വരൾച്ച രൂക്ഷമായതോടെ കുളങ്ങൾ പലതും വരണ്ടുണങ്ങിയ സ്ഥിതിയാണ്. ഇതോടെ പച്ചക്കറി കൃഷിയടക്കം കരിഞ്ഞു പോകുമോയെന്ന ഭയത്തിലാണ് കർഷകർ.
......
# അവസാനിക്കാത്ത കാത്തിരിപ്പ്
വാട്ടർ ടാങ്കിന്റെ പ്രായാധിക്യവും തുടർച്ചയായി പമ്പിംഗ് നടക്കാത്തതുമാണ് കരുവാറ്റ ഗ്രാമ പഞ്ചായത്തിനെ മാസങ്ങളായി വേട്ടയാടുന്നത്. കന്നുകാലിപ്പാലം പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലായി രണ്ട് ടാങ്കുകളാണുള്ളത്. ഇതിൽ ഒന്നിന് 50 വർഷത്തിലധികം പഴക്കമുണ്ട്. ഇവിടെ പമ്പിംഗ് മുടങ്ങുന്നതിനാൽ ദൂരെ പ്രദേശങ്ങളിൽ വെള്ളം ലഭിക്കാൻ പ്രയാസം നേരിടുകയാണ്. മൂന്ന് മാസത്തിലധികമായി പൈപ്പിൽ വെള്ളം ലഭിക്കാത്ത പ്രദേശങ്ങളുണ്ട്. പുതിയ മൂന്ന് കിണറുകൾക്കായി ഭൂഗർഭ വകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത്.
.....
''താത്കാലികാശ്വാസമെന്ന നിലയിൽ ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ടാങ്കറുകളിൽ ജലവിതരണം നടത്തുന്നുണ്ട്. പുതിയ കിണറുകൾക്ക് അനുമതി ലഭിച്ച് പണി പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് വലിയൊരു പരിധിയിൽ പരിഹാരമാകും.
എസ്.സുരേഷ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
''കുടിവെള്ളത്തിന് കാര്യമായ ക്ഷാമം നേരിട്ട് തുടങ്ങിയിട്ടില്ല. അതേസമയം കാർഷികാവശ്യത്തിനുള്ള വെള്ളം കിട്ടാക്കനിയാവുകയാണ്
സുദർശനഭായി, മാരാരിക്കുളം നോർത്ത് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |