കൊല്ലം: അഞ്ച് ദിവസം ഖർക്കീവിലെ ബങ്കറിൽ ശ്വാസമടക്കിയാണിരുന്നത്. ഇടയ്‌ക്കിടെ എംബസിയിൽ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നു. പുറത്ത് ഷെല്ലാക്രമണത്തിന്റെ ഉഗ്രശബ്ദം. ബോംബുകൾ പൊട്ടുമ്പോൾ ബങ്കറിലും കടുത്ത പ്രകമ്പനം.
എംബസിയിൽ വീണ്ടും വിളിച്ചപ്പോൾ സ്വന്തം നിലയിൽ രക്ഷപ്പെടാൻ നിർദ്ദേശിച്ചു. അതോടെ എല്ലാ പ്രതീക്ഷയും നഷ്ടമായി. അങ്ങനെ കൊല്ലം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി ജെന്ന ജോയിയും ആറ് കൂട്ടുകാരും യുക്രെയിനിലൂടെ യാത്ര ആരംഭിച്ചു.
ബോംബുകളുടെയും ഷെല്ലുകളുടെയും ശബ്ദമില്ലാത്ത എവിടെയെങ്കിലും എത്തുകയായിരുന്നു ലക്ഷ്യം. ഇന്നലെ തങ്ങളുടെ കോളേജിലെ സീനിയർ വിദ്യാർത്ഥിയായ നവീൻ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അറിഞ്ഞതോടെ അതുവരെ സംഭരിച്ചിരുന്ന ധൈര്യം ചോർന്നുപോയി.
രണ്ട് ടാക്സികളിലായി റെയിൽവേ സ്റ്റേഷനിലെത്തി.ഏതോ ട്രെയിൻ പുറപ്പെടാനൊരുങ്ങുന്നു. എവിടേക്കാണെന്ന് അറിയാതെ ട്രെയിനിൽ ചാടിക്കയറി. തിരക്കിയപ്പോൾ റഷ്യ നിയന്ത്രണത്തിലാക്കിയ ഗീവ് എന്ന സ്ഥലത്തേക്കാണെന്ന് പറഞ്ഞു. നെഞ്ചൊന്ന് കാളി. ഇന്ത്യൻ സമയം വൈകിട്ട് അറ് കഴിഞ്ഞപ്പോൾ ജെന്ന അമ്മയെ വിളിച്ചു. ഗീവ് പിന്നിട്ടു, ലിവൈവ് നഗരത്തിലേക്കാണ് പോകുന്നത്. അവിടെ ഇറങ്ങി യുക്രെയിന്റെ അതിർത്തിയിലേക്ക് പോകണം. അവിടെ നിന്ന് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക്.
ആറ് ദിവസമായി ആഹാരം കഷ്‌ടി. വിശപ്പ് മാറില്ല. കർഫ്യൂ കഴിയുമ്പോൾ ബങ്കറിൽ നിന്നിറങ്ങി സൂപ്പർ മാർക്കറ്റിലേക്ക് ഓടും. അവിടെ വൻ തിരക്കാണ്. അകത്തു കയറുമ്പോൾ ഭക്ഷ്യവസ്തുക്കളൊന്നുമില്ല. എന്തെങ്കിലും വാങ്ങി വീണ്ടും ബങ്കറിൽ ഒളിക്കും...
" നിരന്തരം പ്രാർത്ഥനയിലായിരുന്നു. ട്രെയിനിൽ ഗീവ് പിന്നിട്ടെന്ന് അറിഞ്ഞതോടെയാണ് അല്പം ആശ്വാസമായത്. മകൾ വൈകാതെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
പൗളിൻ ജോയി (ജെന്നയുടെ അമ്മ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |