തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ദേശീയ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി മലയാളി താരങ്ങൾ. പുരുഷ-വനിതാ ട്രിപ്പിൾ ജമ്പുകളിൽ മൂന്ന് മെഡലുകളും സ്വന്തമാക്കിയത് മലയാളി താരങ്ങളാണ്.
പുരുഷ ലോംഗ് ജമ്പിൽ 8.17 മീറ്റർ മീറ്റർ ചാടിയ മലയാളി താരം ശ്രീശങ്കറിന്റെ പ്രകടനമാണ് മീറ്റിന്റെ ഹൈലൈറ്റായത്.ഈയിനത്തിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കാഡ് സ്വന്തമാക്കിയിട്ടുള്ള ശ്രീശങ്കർ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം പിറ്റിലിറങ്ങിയപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ആദ്യ ശ്രമത്തിൽ 8.14 മീറ്റർ ചാടിയ ശ്രീ അവസാന ശ്രമത്തിലാണ് സ്വർണദൂരം കണ്ടെത്തിയത്. 8.15 മീറ്റർ ചാടിയ മലയാളി താരം മുഹമ്മദ് അനീസിനാണ് വെള്ളി.അനീസും അവസാന ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്.
വനിതാ ലോംഗ് ജമ്പിൽ 6.51 മീറ്റർ ചാടി ആൻസി സോജൻ ഒന്നാമതെത്തിയപ്പോൾ 6.35 മീറ്റർ ചാടി നയന ജെയിംസ് രണ്ടാമതെത്തി. വനിതകളുടെ ട്രിപ്പിൾ ജമ്പിൽ മലയാളികളായ അലീന ജോസ്(12.68 മീറ്റർ),ഷീന വി.(12.47 മീറ്റർ),മീരാ ഷിബു(12.43 മീറ്റർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പുരുഷ ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ (16.93 മീറ്റർ),കാർത്തിക് യു. (16.87 മീറ്റർ),അബ്ദുള്ള അബൂബക്കർ (16.81മീറ്റർ) എന്നിവർക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
പുരുഷ ഹൈജമ്പിൽ കർണാടകത്തിന്റെ ചേതൻ ബാലസുബ്രഹ്മണ്യം 2.09 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ഇതേ ഉയരം ക്ളിയർ ചെയ്യാൻ ചാൻസുകൾ വേണ്ടിവന്ന കേരളത്തിന്റെ മനു ഫ്രാൻസിസിന് വെള്ളി ലഭിച്ചു. വനിതാ പോൾവാട്ടിൽ തമിഴ്നാടിന്റെ പവിത്ര വെങ്കിടേഷ്(3.90 മീറ്റർ) സ്വർണവും ബരണിക ഇളങ്കോവൻ വെള്ളിയും ((3.80 മീറ്റർ) വെള്ളിയുംനേടിയപ്പോൾ 3.70 മീറ്റർ ചാടിയ കേരളത്തിന്റെ ദിവ്യ മോഹന് വെങ്കലം ലഭിച്ചു. വനിതകളുടെ ഹൈജമ്പിൽ ഏൻജൽ പി.ദേവസ്യയ്ക്കും വെങ്കലം ലഭിച്ചു.
വിൻഡ് ഗേജില്ലാതെ മീറ്റ്,
റെക്കാഡിന് പരിഗണിക്കാതെ റിസൾട്ട്
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ പ്രഥമ ദേശീയ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പ് നടന്നത് അത്‌ലറ്റുകൾക്ക് ലഭിക്കുന്ന കാറ്റിന്റെ സഹായം അളക്കുന്ന വിൻഡ് ഗേജ് എന്ന ഉപകരണമില്ലാതെയാണ്. വിൻഡ് ഗേജില്ലാതെ നടത്തുന്ന മത്സരങ്ങളുടെ ഫലം റെക്കാഡിലേക്കോ, അന്താരാഷ്ട്ര ടൂർണമെന്റുകളുടെ യോഗ്യതയ്ക്കോ പരിഗണിക്കില്ല.
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നോ സ്പോർട്സ് ഡയറക്ടേറ്റിൽ നിന്നോ മീറ്റ് നടത്താനുള്ള ഉപകരണങ്ങൾ ലഭിക്കാതെ വന്നതിനാൽ മുംബയ്‌യിൽ നിന്നുള്ള സ്വകാര്യ കമ്പനിയിൽ നിന്ന് അരലക്ഷം രൂപ വാടക നൽകിയാണ് മീറ്റിന്റെ ഉപകരണങ്ങൾ സംഘടിപ്പിച്ചത്. എന്നാൽ ഇവർ വിൻഡ് ഗേജ് എത്തിച്ചില്ല. ദേശീയ ഗെയിംസിനായി വാങ്ങിയ വിൻഡ് ഗേജ് തിരുവനന്തപുരത്ത് ഉണ്ടെന്ന ധാരണയിലാണ് തങ്ങൾ അത് എടുക്കാതിരുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം ദേശീയ ഗെയിംസിനായി വാങ്ങിയ സ്പോർട്സ് ഉപകരണങ്ങൾ പലതും കൃത്യമായ സർവീസ് ഇല്ലാത്തതിനാൽ നശിച്ചുപോയതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |